" "
Kerala

ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പ്; കർണാടക സ്വദേശി കൊച്ചിയിൽ പിടിയിൽ

കൊച്ചി: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭം വാഗ്ദാനം ചെയ്ത് പതിനൊന്നര ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒരാൾ പിടിയിൽ കർണാടക ഗുൽബർഗ എൻജിഒ കോളനിയിൽ പ്രകാശ് ഈരപ്പ (49) യെയാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്. കിഴക്കമ്പലം മലയിടം തിരുത്ത് സ്വദേശിക്കാണ് പണം നഷ്ടമായത്. സ്വകാര്യ കമ്പനിയുടെ ഷെയർ മാർക്കറ്റിംഗ് ചീഫ് ആണെന്ന് പറഞ്ഞ് സോഷ്യൽ മീഡിയ വഴി മലയിടം തുരുത്ത് സ്വദേശി പരിചയപ്പെടുന്നത് ചാറ്റിങ്ങിലൂടെ വിശ്വാസത ആർജ്ജിച്ചു. തുടർന്ന് ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ വൻ തുക ലാഭം കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു.

പല ഘട്ടങ്ങളിലായി പല അക്കൗണ്ടുകളിലേക്കാണ് പതിനൊന്ന് ലക്ഷത്തി നാല്പത്തി അയ്യായിരം രൂപ നിക്ഷേപിച്ചത്. നിക്ഷേപിച്ച തുകയും ലാഭവും തിരികെ ആവശ്യപ്പെട്ടപ്പോൾ തട്ടിപ്പു സംഘം പണം നിക്ഷേപച്ചയാളെ ബ്ലോക്ക് ചെയ്തു. വാട്സ് അപ്പ് കോൾ വഴിയാണ് ഇവർ തമ്മിൽ ബന്ധപ്പെട്ടിരുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. വിലയ്ക്കു വാങ്ങിയ അക്കൗണ്ടുകളിലൂടെയാണ് പണമിടപാട് നടത്തിയിരുന്നത്.

ഒരു പാട് അക്കൗണ്ടുകൾ തട്ടിപ്പ് സംഘം വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ ലക്ഷങ്ങളുടെ ഇടപാടുകളാണ് നടന്നിട്ടുള്ളത്. തട്ടിപ്പിലൂടെ ലഭിക്കുന്ന തുക സംഘം ബിറ്റ്കോയിനാക്കി മാറ്റും. ഇയാളുടെ ബാങ്ക് അഡ്രസും വ്യാജമായിരുന്നു. പ്രതിയുടെ അക്കൗണ്ട് വഴിയും ലക്ഷങ്ങളുടെ ഇടപാട് നടന്നിട്ടുണ്ട്. വേഷം മാറി ദിവസങ്ങളോളം കർണ്ണാടക യിൽ താമസിച്ചാണ് പോലീസ് ഇയാളുടെ വിവരം ശേഖരിച്ചത്. ഒരു പാട് ആളുകൾ ഇവരുടെ തട്ടിപ്പിന്നിരയായിട്ടുണ്ടെന്നാണ് പ്രാഥമികമായി ലഭ്യമാകുന്ന വിവരം. തടിയിട്ട പറമ്പ് ഇൻസ്പെക്ടർ എ.എൽ അഭിലാഷ്, സീനിയർ സിപിഒ കെ.കെ ഷിബു, സിപിഒ മാരായ അരുൺ കെ.കരുൺ, മിഥുൻ മോഹൻ, വർഗീസ് ടി.വേണാട്ട്, കെ.ബി മാഹിൻ ഷാ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related Articles

Back to top button
"
"