Kerala

പൂരം കലക്കലിൽ ജുഡീഷ്യൽ അന്വേഷണം വന്നാൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാകുമെന്ന് സതീശൻ

തൃശ്ശൂർ പൂരം കലക്കലിൽ സംസ്ഥാന സർക്കാരിനും പങ്കുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം വന്നാൽ ഒന്നാം പ്രതിയാകേണ്ടത് മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൂരം അലങ്കോലമാക്കിയ സംഭവത്തിൽ പേരിനെങ്കിലും ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തോയെന്ന് അദ്ദേഹം ചോദിച്ചു. പൂരം കലക്കാൻ ബിജെപിക്ക് സംസ്ഥാന സർക്കാർ കൂട്ടുനിന്നെന്നും സതീശൻ ആരോപിച്ചു

എന്നാൽ ആർഎസ്എസ് ബന്ധം കോൺഗ്രസിനാണെന്നും ആർഎസ്എസ് എന്ന് പറയാൻ പ്രതിപക്ഷത്തിന് മടിയാണെന്നും മന്ത്രിമാർ മറുപടിയിൽ വിമർശിച്ചു. അടിയന്തര പ്രമേയം തള്ളിയതോടെ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കാര്യം ചോദിക്കുമ്പോ തലശ്ശേരി കലാപത്തിന്റെ കഥ പറഞ്ഞിട്ട് കാര്യമില്ല, ഉത്തരമാണ് വേണ്ടെന്ന് സതീശൻ പറഞ്ഞു

വെടിക്കെട്ട് മാത്രമല്ല, മറ്റെല്ലാ ചടങ്ങും അലങ്കോലമായിരുന്നു. പൂരത്തിന് ക്രമസമാധാനം ഉറപ്പിക്കാൻ പ്ലാൻ തയ്യാറാക്കിയത് എഡിജിപി ആയിരുന്നു. കമ്മീഷണറുടെ പ്ലാൻ അംഗീകരിച്ചിരുന്നില്ല. പൂരം നടത്താനായിരുന്നോ കലക്കാനായിരുന്നോ എഡിജിപി പ്ലാൻ തയ്യാറാക്കിയതെന്നും സതീശൻ ചോദിച്ചു.

എല്ലാ എഴുന്നള്ളിപ്പും തടസ്സപ്പെട്ടപ്പോൾ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു. വത്സൻ തില്ലങ്കേരി അകമ്പടിയായി മുന്നിലും പോലീസ് പുറകിലുമുണ്ടായിരുന്നു. തൃശ്ശൂരിൽ യുഡിഎഫ് വോട്ടുകൾ പോയത് എൽഡിഎഫിലേക്കാണ്. ന്യൂനപക്ഷ വോട്ടുകൾ ജയസാധ്യത കൂടുതലുള്ള സുനിൽകുമാറിനാണ് പോൾ ചെയ്തതെന്നും സതീശൻ പറഞ്ഞു.

Related Articles

Back to top button