Kerala

വയനാടിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യൂ

കേന്ദ്രത്തോട് കേരള ഹൈക്കോടതി

കൊച്ചി: ചരിത്രത്തില്‍ ഏറ്റവും ഭീകരമായ ദുരന്തം നേരിടുന്ന വയനാടിനെ വീണ്ടെുടക്കാന്‍ എന്തെങ്കിലും ചെയ്യൂവെന്ന് കേന്ദ്രത്തോട് കേരളാ ഹൈക്കോടതി. ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട ഇടപെടലില്‍ വിശദീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയപ്പോഴാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം.

വയനാടുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സഹായം സംബന്ധിച്ച് കൃത്യമായ സത്യവാങ്മൂലം നല്‍കണമെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാരും വി എം ശ്യാംകുമാറും അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

തങ്ങളെക്കൊണ്ടുമാത്രം വയനാട് പുനരധിവാസം പൂര്‍ത്താക്കാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സഹായം അടിയന്തരമായി ഉറപ്പാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കിയെന്നും കോടതി ഇടപെട്ട് നിയന്ത്രിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വയനാട് ദുരന്തവുമായി ബന്ധപ്പെട്ടും പുനരധിവാസ നടപടികളെ കുറിച്ച് തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമ നടപടികളെ കോടതി വിമര്‍ശിച്ചു. മാധ്യമങ്ങളെ ആരും നിയന്ത്രിക്കുന്നില്ലെന്നും കുറച്ചുകൂടി ഉത്തരവാദിത്തം ഈ വിഷയത്തില്‍ കാണിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

Related Articles

Back to top button