Kerala

സംവിധായകൻ നേരെ എന്റെ കട്ടിലിലേക്ക് വന്നുകിടന്നു; പിറ്റേ ദിവസം ഭക്ഷണമോ വെളളമോ കിട്ടിയില്ല: നടി സിനി പ്രസാദ്

നാടകത്തിലൂടെ സിനിമയിലും സീരിയലിലും എത്തിയ നടിയാണ് സിനി പ്രസാദ്. അഭിനയ ജീവിതത്തില്‍ ഉണ്ടായ ചില മോശം അനുഭവങ്ങള്‍ ഒരു യൂട്യൂബ് ചാനലിൽ സിനി പ്രസാദ് പങ്കുവച്ചത് ശ്രദ്ധനേടുന്നു.

താരത്തിന്റെ വാക്കുകൾ:
ഒരു സീരിയലിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അഭിനേതാക്കളെല്ലാം ഹോട്ടലില്‍ താമസിക്കുകയായിരുന്നു. രാത്രി രണ്ട് മണി കഴിഞ്ഞപ്പോള്‍ സീരിയലിന്റെ കണ്‍ട്രോളർ എന്റെ മുറിയുടെ വാതില്‍ തട്ടി. വാതില്‍ തുറന്ന് ഞാൻ എന്താണെന്ന് ചോദിച്ചു. അപ്പോള്‍ അയാള്‍ മുറി മാറി പോയി എന്ന് പറഞ്ഞിട്ട് പോകുകയായിരുന്നു. കുറച്ച്‌ കഴിഞ്ഞപ്പോള്‍ അയാള്‍ എന്നെ ലാൻഫോണില്‍ വിളിച്ചു. ഞാൻ റിസീവർ മാറ്റിവച്ചു. ഹോട്ടല്‍ മുറികളില്‍ താമസിച്ചിട്ട് ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തുന്ന അഭിനേതാക്കളെ തെറ്റായ അർത്ഥത്തില്‍ കളിയാക്കുന്ന ഒരു പ്രവണത വർഷങ്ങള്‍ക്ക് മുൻപുണ്ടായിരുന്നു. ഇപ്പോള്‍ ആ അവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി.

വർഷങ്ങള്‍ക്ക് മുൻപ് പളളിക്കൂടം എന്ന ഒരു മണിക്കൂർ നീളുന്ന സിനിമയില്‍ ഒരു അദ്ധ്യാപികയുടെ വേഷം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. ഒരു ചാനലിലെ പരിപാടി കഴിഞ്ഞ് ഞാൻ രാത്രിയിലാണ് സിനിമയുടെ ലൊക്കേഷനില്‍ എത്തിയത്. ഒരു സീനില്‍ അഭിനയിച്ചു. ബാക്കി സീനുകള്‍ അടുത്ത ദിവസമാണ് എടുക്കാൻ ഉദ്ദേശിച്ചത്. അഭിനേതാക്കളെ ആലപ്പുഴയിലെ ഒരു ഹോട്ടലിലാണ് താമസിപ്പിച്ചത്. ഞാനും അവിടെ എത്തി. എന്റെ മുറിയില്‍ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. കുറച്ച്‌ കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ മുറിയിലേക്ക് സിനിമയുടെ നിർമാതാവ് കടന്നുവന്നു. കുറച്ച്‌ നേരം സംസാരിച്ചു. എനിക്ക് ഉറങ്ങണമെന്ന് പറഞ്ഞപ്പോള്‍ അയാള്‍ മുറിയില്‍ നിന്നും ഇറങ്ങിപ്പോയി. കുറച്ച്‌ കഴിഞ്ഞപ്പോള്‍ ആ സ്ത്രീയും മുറിയില്‍ നിന്നും പോയി.

ഞാൻ ഉറങ്ങാനായി കിടന്നപ്പോള്‍ മറ്റൊരാള്‍ വാതിലില്‍ തട്ടി. ഞാൻ വാതില്‍ തുറന്നു. അത് സിനിമയുടെ സംവിധായകനായിരുന്നു. എനിക്ക് അയാളെ അറിയില്ല. എന്താണെന്ന് ഞാൻ ചോദിച്ചപ്പോള്‍ അയാള്‍ പ്രത്യേകിച്ചൊന്നും സംസാരിച്ചില്ല. എന്റെ കട്ടിലിലേക്ക് വന്നുകിടന്നു. ഇത് കണ്ടതോടെ ഞാൻ കരഞ്ഞു. അഭിനയിക്കാനാണ് വന്നതെന്ന് അയാളോട് പറഞ്ഞു. അതുകേട്ടപാടെ സംവിധായകൻ മുറിയില്‍ നിന്നും ഇറങ്ങിപ്പോയി. പിറ്റേദിവസം സഹപ്രവർത്തകരെ ലൊക്കേഷനിലേക്ക് കൊണ്ടുപോയി. ഞാൻ മുറിയില്‍ ഒറ്റയ്ക്കിരുന്നു. ഭക്ഷണമോ വെളളമോ കിട്ടിയില്ല, ഒടുവില്‍ തിരക്കിയപ്പോഴാണ് എന്റെ സീനുകള്‍ കട്ട് ചെയ്തതെന്ന് അറിഞ്ഞത്. അങ്ങനെ സിനിമയില്‍ നിന്നും പുറത്താക്കി’ – സിനി പ്രസാദ് പറഞ്ഞു.

Related Articles

Back to top button