Kerala

സൗദിയില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനം: ഹര്‍ജി പരിഗണിക്കുന്നത് നീട്ടി

റിയാദ്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഒക്ടോബര്‍ 21 (തിങ്കളാഴ്ച)യിലേക്ക് മാറ്റി.

റഹീമിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്ബറിനാണ് കോടതി ഇത് സംബന്ധിച്ച സന്ദേശം അയച്ചത്. നേരത്തെ കോടതി ഒക്ടോബര്‍ 17 (വ്യാഴാഴ്ച) ആയിരുന്നു സിറ്റിങ്ങിനായി നിശ്ചയിച്ചിരുന്നത്.

പുതിയ സാഹചര്യം വിലയിരുത്താന്‍ റിയാദിലെ റഹീം സഹായ സമിതി അടിയന്തിര സ്റ്റിയറിങ് കമ്മറ്റി ചേരുകയും റഹീമിന്റെ അഭിഭാഷകനുമായി സംസാരിക്കുകയും ചെയ്തതായും മോചന ഹര്‍ജിയില്‍ തിങ്കളാഴ്ച അനുകൂലമായ വിധിയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

റഹീം കേസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള കാര്യങ്ങള്‍ പൊതുസമൂഹത്തോടെ വിശദീകരിക്കുന്നതിന് വേണ്ടി നാളെ (ചൊവ്വാഴ്ച) വൈകീട്ട് ഏഴിന് ബത്ഹ ഡി-പാലസ് ഹാളില്‍ പൊതുയോഗം ചേരുമെന്ന് സഹായസമിതി ചെയര്‍മാന്‍ സി.പി. മുസ്തഫ, ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ എന്നിവര്‍ അറിയിച്ചു. സംഘടന നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങി കേസുമായി തുടക്കം മുതല്‍ സഹകരിച്ച എല്ലാവരെയും യോഗത്തിന് ക്ഷണിക്കുന്നതായും വിവിധ ഗ്രൂപ്പുകളില്‍ ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയതായും സഹായ സമിതി ഭാരവാഹികള്‍ പറഞ്ഞു.

Related Articles

Back to top button