മംഗലപുരത്തെ വിഭാഗീയത; മധു മുല്ലശ്ശേരിയെ പുറത്താക്കാൻ സിപിഎം തീരുമാനം

തിരുവനന്തപുരം മംഗലപുരത്തെ വിഭാഗീയതയിൽ നടപടിയെടുക്കാൻ സിപിഎം നേതൃത്വം. പാർട്ടി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടർന്ന് നേതൃത്വത്തിനെതിരെ രംഗത്തുവന്ന മധു മുല്ലശ്ശേരിയെ പുറത്താക്കാൻ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തു. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ തീരുമാനം പ്രഖ്യാപിക്കും
മധു മുല്ലശ്ശേരിയുടെ നിലപാട് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു. സമ്മേളനത്തിൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിൽ അതിന്റേതായ രീതിയുണ്ട്. ഭൂരിപക്ഷം കിട്ടിയ ആളാണ് സെക്രട്ടറിയാകേണ്ടത്. മധു നടത്തുന്നത് അപവാദ പ്രചാരണമാണ്. മധു ബിജെപിയിൽ പോയാലും കുഴപ്പമില്ല, മകൻ അടക്കം ആരും ഒപ്പം പോകില്ലെന്നും ജോയ് പറഞ്ഞു
ഈ നടപടി പ്രതീക്ഷിച്ചിരുന്നതാണെന്ന് മധു മുല്ലശ്ശേരി പ്രതികരിച്ചു. ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നു. വി ജോയ് ജില്ലാ സെക്രട്ടറി ആയതു മുതൽ തന്നോട് അവഗണന കാണിച്ചു. സ്ഥാനം കിട്ടാത്തതല്ല പ്രശ്‌നം. നേതൃത്വത്തോട് എതിർപ്പുള്ളവരുടെ പിന്തുണ തനിക്കുണ്ടെന്നും മധു പറഞ്ഞു. ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനത്തെ തുടർന്ന് മധു സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയിരുന്നു.