പ്രധാനമന്ത്രി മിഷേൽ ബാർണിയർക്കെതിരായ അവിശ്വാസ പ്രമേയം പാസായി; ഫ്രഞ്ച് സർക്കാർ വീണു

അവിശ്വാസ പ്രമേയത്തെ തുടർന്ന് ഫ്രഞ്ച് സർക്കാർ വീണു. പ്രധാനമന്ത്രി മിഷേൽ ബാർണിയർക്കെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയം പാസായി. ബജറ്റിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. മൂന്ന് മാസം മുൻപാണ് ബാർണിയർ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. 1962 ന് ശേഷം ഇതാദ്യമായാണ് ഫ്രഞ്ച് സർക്കാർ നിലം പതിക്കുന്നത്.
ഇടത് എൻഎഫ്പി മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ 331 എംപിമാരാണ് പിന്തുണച്ചത്. ഇതിനെ മറൈൻ ലെ പെന്നിന്റെ തീവ്ര വലതുപക്ഷ വിഭാഗവും അപ്രതീക്ഷിതമായി പിന്തുണയ്ക്കുകയായിരുന്നു. 288 വോട്ടുകളാണ് സർക്കാരിനെ അസ്ഥിരമാക്കാൻ വേണ്ടത്. മൂന്നുമാസത്തിൽ താഴെ മാത്രമാണ് മിഷേൽ ബാർണിയർക്ക് പ്രധാനമന്ത്രി പദം വഹിക്കാൻ കഴിഞ്ഞത്.
അവിശ്വാസ പ്രമേയം പാസായതോടെ ബാർണിയർ ഉടൻ തന്നെ പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനെ കണ്ട് രാജി കൈമാറും. അടുത്ത വർഷത്തെ ചെലവുചുരുക്കൽ ബജറ്റിനെച്ചൊല്ലിയുള്ള തർക്കമാണ് സർക്കാർ താഴെ വീഴുന്നതിലേക്ക് വഴിവച്ചത്. ഈ ആഴ്ച തന്നെ സാമൂഹ്യ സുരക്ഷ ബില്ലിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ നടന്ന വോട്ടെടുപ്പിനെ ബാർണിയർ സർക്കാർ അതിജീവിച്ചിരുന്നു.