ട്രാഫിക് നിയമങ്ങൾ കർശനമാക്കി കുവൈറ്റ്; വാഹനത്തിൽ കുട്ടികളെ തനിച്ചിരുത്തി പോയാൽ ആറുമാസം വരെ തടവ്
കുവൈറ്റിൽ ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നു. പത്ത് വയസിന് താഴെയുള്ള കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി പോയാൽ ഗുരുതര ട്രാഫിക് നിയമ ലംഘനമായി കണക്കാക്കും. ഏപ്രിൽ 22 മുതൽ കുവൈത്തിൽ പുതിയ ട്രാഫിക് നിയമ ഭേദഗതി പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
ശിക്ഷകളിൽ ആറുമാസം വരെ തടവോ 500 ദിനാർ പിഴയോ രണ്ടും കൂടിയോ ഉൾപ്പെട്ടേക്കാം. പ്രായപൂർത്തിയായ ഒരാൾ എപ്പോഴും വാഹനത്തിൽ കുട്ടിയോടൊപ്പം ഉണ്ടായിരിക്കണം.
പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി ഡ്രൈവർ പുറത്തിറങ്ങിപോയാൽ ഗുരുതര ട്രാഫിക് നിയമ ലംഘനമായി കണക്കാക്കുമെന്ന് “യൂണിഫൈഡ് ഗൾഫ് ട്രാഫിക് വീക്ക് 2025” കമ്മിറ്റിയുടെ തലവൻ ബ്രിഗേഡിയർ മുഹമ്മദ് അൽ സുബ്ഹാൻ അറിയിച്ചു.
ഇത്തരമൊരു സാഹചര്യത്തിൽ കുട്ടിയെ കണ്ടെത്തിയാൽ ചൈൽഡ് പ്രൊട്ടക്ഷൻ നിയമപ്രകാരം ഡ്രൈവർ ഉത്തരവാദിയാകും. പത്തുവയസിൽ താഴെയുള്ള കുട്ടികൾ എല്ലായ്പ്പോഴും പിൻസീറ്റിൽ ഇരിക്കണമെന്നും ബ്രിഗേഡിയർ അൽ സുബ്ഹാൻ പറഞ്ഞു.