രണ്ട് വയസുകാരിയുടെ കൊലപാതകം; പ്രതി ഹരികുമാറിന് മാനസിക പ്രശ്നമില്ലെന്ന് ഡോക്ടർമാർ
ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മാവൻ ഹരികുമാറിന് മാനസിക പ്രശ്നങ്ങളുള്ളതായി കരുതുന്നില്ലെന്ന് ഡോക്ടർമാർ. കോടതി നിർദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധരാണ് പരിശോധന നടത്തിയത്. ഈ പരിശോധനക്ക് പിന്നാലെയാണ് ഹരികുമാറിന് മാനസിക പ്രശ്നമില്ലെന്ന് ഡോക്ടർമാർ അറിയിച്ചത്
വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി. അറസ്റ്റിന് പിന്നാലെ റൂറൽ എസ് പി പ്രതിക്ക് മാനസിക പ്രശ്നമുള്ളതായി സംശയിക്കുന്നുവെന്ന് പറഞ്ഞിരുന്നു. പ്രതി പലപ്പോഴായി മൊഴി മാറ്റുന്നത് കൊലയുടെ കാരണം അടക്കം വ്യക്തമാകുന്നതിന് വെല്ലുവിളിയായി മാറുകയാണെന്നും മാനസിക പ്രശ്നമുണ്ടെന്നുമാണ് പോലീസ് പറഞ്ഞത്.
പിന്നാലെയാണ് കോടതി പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കാൻ നിർദേശം നൽകിയത്. രണ്ട് ദിവസം പ്രതിയെ ജയിലിൽ നിരീക്ഷിച്ചതിന് ശേഷം പരിശോധനയുടെ റിപ്പോർട്ട് കോടതിയിൽ നൽകും.