സ്ത്രീധന പീഡന പരാതികളിൽ പ്രതിസ്ഥാനത്ത് കൂടുതലും എത്തുന്നത് സ്ത്രീകൾ: പി സതീദേവി
സ്ത്രീധന പീഡന പരാതികളിൽ പ്രതിസ്ഥാനത്ത് കൂടുതൽ എത്തുന്നത് വനിതകളാണെന്ന് കേരള വനിതാ കമ്മീഷർ ചെയർപേഴ്‌സൺ അഡ്വ. പി സതീദേവി. സ്ത്രീവിരുദ്ധമായ സമീപനങ്ങൾ സ്വീകരിക്കുന്ന മനസുകൾ വനിതകൾക്കിടയിലുമുണ്ട്. സ്ത്രീവിരുദ്ധ സമീപനം സ്വീകരിക്കുന്നവർക്കെതിരെ കേസെടുക്കാൻ സ്ത്രീപക്ഷ നിയമങ്ങൾ ഉണ്ടാകുമ്പോൾ ആ നിയമങ്ങളുടെ പരിരക്ഷ സ്ത്രീകൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് വനിതാ കമ്മീഷൻ ചെയ്യുന്നതെന്നും സതീദേവി പറഞ്ഞു.
പുരുഷ വിദ്വേഷ സംവിധാനമല്ല വനിതാ കമ്മീഷനുകൾ. സ്ത്രീവിരുദ്ധ സമീപനങ്ങൾക്ക് എതിരായാണ് വനിതാ കമ്മീഷനുകൾ നിലകൊള്ളുന്നതെന്നും അവർ വ്യക്തമാക്കി. പുരുഷ മേധാവിത്വ സമൂഹത്തിൽ എല്ലാവരും തുല്യരാണ് എന്ന് ഭരണഘടനയിൽ എഴുതി വെച്ചതു കൊണ്ട് മാത്രം അത് കൈവരിക്കാനാകില്ല. അക്കാര്യം അറിയുന്നതിനാലാണ് ഭരണഘടന ശിൽപ്പികൾ ആലോചിച്ച് ആർട്ടിക്കിൾ 15ന് മൂന്നാം ഉപവകുപ്പ് ചേർത്തത്.
ഒരു വിഭാഗം ഏതെങ്കിലും തരത്തിൽ ചൂഷണമോ വിവേചനമോ അരികുവത്കരിക്കപ്പെടുന്നതായോ ചെയ്യുന്നതായി കണ്ടെത്തിയാൽ അത് പരിഹരിക്കുന്നതിന് ആവശ്യമായ നിയമനിർമാണം നടത്താൻ പാർലമെന്റിനും നിയമസഭകൾക്കും അധികാരം നൽകുന്നതാണ് മൂന്നാം ഉപവകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷനുകൾ ദേശീയ സംസ്ഥാന തലങ്ങൾ രൂപീകരിക്കപ്പെട്ടതെന്നും സതീദേവി പറഞ്ഞു.