കൊയിലാണ്ടിയിൽ ആന ഇടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ട്; മൂന്ന് പേരുടെ പോസ്റ്റുമോർട്ടം ഇന്ന്

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ നാട്ടാന പരിപാലന ചട്ടം ലംഘിക്കപ്പെട്ടോ എന്ന് സോഷ്യൽ ഫോറസ്ട്രി ഡിഎഫ്ഒ ഇന്ന് കൺസർവേറ്റർക്ക് റിപ്പോർട്ട് നൽകും. ആന ഇടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണെന്നാണ് പ്രാഥമിക നിഗമനം. പാപ്പാൻമാരുടെ മൊഴികൾ ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തി
സംഭവത്തിൽ വനം മന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. രാജൻ, ലീല, അമ്മുക്കുട്ടി എന്നിവരാണ് മരിച്ചത്. ഇവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് നടക്കും
അപകടത്തിൽ 12 പേർക്കാണ് പരുക്കേറ്റത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്. രണ്ട് ആനകൾ മുന്നോട്ടു നീങ്ങുന്നതിനിടെ ഒരാന മറ്റൊന്നിനെ കുത്തുകയായിരുന്നു. ഇതോടെ ആനകൾ ഇടഞ്ഞു. പിന്നാലെ ജനം ചിതറിയോടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.