National

രാഹുൽ ഗാന്ധിയുടെ എതിർപ്പ് തള്ളി; കേരള കേ‍ഡർ ഐഎഎസ് ഉദ്യോഗസ്ഥൻ ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കി. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാജീവ് കുമാർ ഇന്ന് സ്ഥാനമൊഴിയും. നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവർത്തിക്കുകയായിരുന്നു ഗ്യാനേഷ് കുമാർ.

വിവേക് ജോഷിയാണ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ. ഹരിയാനയിലെ ചീഫ് സെക്രട്ടറിയായിരുന്നു ഗ്യാനേഷ് കുമാർ. 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ.

പ്രധാനമന്ത്രി,കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ് എന്നിവരുൾപ്പെട്ട സമിതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്നത്. ഈ പാനലിൽ കേന്ദ്രസർക്കാരിന് ഭൂരിപക്ഷം ലഭിക്കുന്നതിനാൽ സ്വതന്ത്ര നിയമനം സാധ്യമല്ലെന്ന് ആരോപിച്ചുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ഈ കേസ് മറ്റന്നാൾ സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ പുതിയ നിയമനത്തെ എതിർത്തുള്ള രാഹുൽ ഗാന്ധിയുടെ വിയോജന കുറിപ്പ് തള്ളികൊണ്ടാണ് ഗ്യാനേഷിന്റെ നിയമനം.

ജസ്റ്റിസ് കെഎം ജോസഫിന്റെ വിധി ചൂണ്ടിക്കാട്ടികൊണ്ടായിരുന്നു രാഹുൽ ഗാന്ധി ഇന്നലെ ചേർന്ന യോഗത്തിൽ എതിർപ്പുന്നയിച്ചത്. മറ്റന്നാൾ ഇത് സംബന്ധിച്ചുള്ള കേസ് സുപ്രീം കോടതി പരിഗണിക്കുന്നതിനാൽ ഈ നിലപാടറിഞ്ഞ ശേഷമേ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‍എന്നാൽ, പേരുകൾ യോഗത്തിൽ ചർച്ചയ്ക്ക് എടുത്തിരുന്നു.ഇതോടെ രാഹുൽ ഗാന്ധി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുമെന്ന് പറഞ്ഞിരുന്നു.
പേരുകൾ നിശ്ചയിച്ചതിൽ രാഹുൽ പങ്കെടുത്തില്ലെന്ന് രേഖപ്പെടുത്താമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പു നൽകി. ഇറങ്ങി പോകാതെ യോഗത്തിൽ ഇരിക്കണമെന്ന് രാഹുലിനോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഇതേ തുടർന്ന് യോഗം തീരും വരെ രാഹുൽ ഗാന്ധി യോഗത്തിലും ഇരുന്നു.

ഈ വർഷം ബിഹാറിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത വർഷം പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പും ഗ്യാനേഷ് കുമാറാണ് നിയന്ത്രിക്കുക.

Related Articles

Back to top button
error: Content is protected !!