മുല്ലപ്പെരിയാർ: ഇരുവിഭാഗത്തിനും സ്വീകാര്യമായ പരിഹാരം വേണം, നിർണായക നിർദേശവുമായി സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ നിർണായക നിർദേശങ്ങളുമായി സുപ്രീം കോടതി. മേൽനോട്ട സമിതി ഇരുഭാഗത്തും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. പുതുതായി രൂപീകരിച്ച മേൽനോട്ട സമിതി തമിഴ്‌നാട് ഉന്നയിക്കുന്ന വിഷയങ്ങൾ പരിഗണിക്കണം. തുടർന്ന് തമിഴ്‌നാടിനും കേരളത്തിനും സ്വീകാര്യമായ പരിഹാരം കണ്ടെത്തണം
തർക്കമുണ്ടെങ്കിൽ മേൽനോട്ട സമിതിക്ക് റിപ്പോർട്ട് നൽകണം. മേൽനോട്ട സമിതി ചെയർമാൻ ഇരുസംസ്ഥാനങ്ങളുടെയും യോഗം വിളിക്കണം. ഡാമുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. വിഷയങ്ങളിലുണ്ടാകുന്ന തീരുമാനം നാലാഴ്ചക്കുള്ളിൽ കോടതിയിൽ റിപ്പോർട്ട് ചെയ്യണം
അതേസമയം കേരളം വിഷയം നീട്ടിക്കൊണ്ടു പോകുകയാണെന്ന് തമിഴ്‌നാട് കോടിതയിൽ വാദിച്ചു. പഴയ ഡാം പൊളിച്ച് പുതിയത് പണിയാനാണ് കേരളത്തിന്റെ ശ്രമമെന്ന് തമിഴ്‌നാട് പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ജീവന് വിലയില്ലേ എന്നായിരുന്നു സംസ്ഥാന സർക്കാർ ഈ ഘട്ടത്തിൽ കോടതിയിൽ ചോദിച്ചത്.