കേരളത്തിൽ നിക്ഷേപകർക്ക് ചുവപ്പുനാടയിൽ കുടുങ്ങി കിടക്കേണ്ടി വരില്ല; വ്യവസായ സൗഹൃദത്തിൽ ഒന്നാമതെന്ന് മുഖ്യമന്ത്രി

ലോകത്താകെയുള്ള നിക്ഷേപകരെ ഒരുമിച്ച് ചേർക്കാനാണ് കേരള ആഗോള നിക്ഷേപ ഉച്ചകോടി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ എത്തുന്ന നിക്ഷേപകർക്ക് സാങ്കേതികമായ പ്രതിസന്ധികൾ ഉണ്ടാകില്ല, നിക്ഷേപകർ ചുവപ്പുനാടയിൽ കുടുങ്ങി കിടക്കേണ്ടി വരില്ല, നിക്ഷേപക സൗഹൃദം ഒരുക്കുന്നതിൽ സർക്കാറിന് വലിയ പങ്കുണ്ടെന്നും കേരള ആഗോള നിക്ഷേപ ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതി മുടക്കമില്ലാത്ത സംസ്ഥാനമാണ് കേരളം. നിക്ഷേപകർക്ക് ഭൂമി ലഭ്യമാക്കാൻ സർക്കാർ പ്രത്യേകം മുൻകൈയെടുത്തിട്ടുണ്ട്. ദേശീയപാത വികസനത്തിന് പ്രാധാന്യം നൽകുന്നു. എല്ലാ റോഡുകളും മികച്ച നിലവാരത്തിലാക്കും. കേരളത്തിൽ വരുന്ന നിക്ഷേപകർക്ക് വ്യവസായം തുടങ്ങാൻ ഒരു തടസ്സവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.വ്യവസായ സൗഹൃദമാക്കുന്നതിന് വേണ്ടി അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്റർനെറ്റ് അവകാശമാക്കിയ സംസ്ഥാനമാണ് കേരളം. എല്ലാവർക്കും കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് എത്തിക്കാൻ കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ ചുവടുവെപ്പ് നടത്തി. 6200 സ്റ്റാർട്ട് അപ്പുകൾ തുടങ്ങി, ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ഡിജിറ്റൽ സയൻസ് പാർക്കും തുടങ്ങി, വിഴിഞ്ഞം പദ്ധതി വികസനം 2028നു മുൻപ് പൂർത്തിയാക്കും. കൊച്ചി-ബെംഗളൂരു വ്യവസായിക ഇടനാഴിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി എന്നും പിണറായി വിജയൻ പറഞ്ഞു.
കൊച്ചിയിൽ രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ഉച്ചകോടിക്കായി നിരവധി വ്യവസായ പ്രമുഖരും വിവിധ രാജ്യങ്ങളിൽ നിന്നുളള നിക്ഷേപകരും എത്തിയിട്ടുളളത്. കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, കേന്ദ്ര മന്ത്രി നിതിൻ ?ഗഡ്കരിയും ചടങ്ങിൽ പങ്കെടുത്തു. കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കപ്പെടുന്നത്. 26 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.