USAWorld

അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രമുഖ സര്‍വകലാശാലകളില്‍ നിന്നുള്ള ഇന്ത്യന്‍ ബിരുദധാരികളെ പുത്തന്‍ പൗരത്വ നയമനുസരിച്ച് നിയമിക്കാം; ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയിലെ പ്രമുഖ സര്‍വകലാശാലകളായ ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് തുടങ്ങിയിടങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ ബിരുദധാരികളെ അമേരിക്കന്‍ കമ്പനികള്‍ക്ക് പുത്തന്‍ ഗോള്‍ഡ് കാര്‍ഡ് നിയമപ്രകാരം നിയമിക്കാമെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസമാണ് സമ്പന്നരായ വിദേശികള്‍ക്കായി ട്രംപ് ഗോള്‍ഡ് കാര്‍ഡ് പദ്ധതി പുറത്തിറക്കിയത്. ഈ പദ്ധതിയിലൂടെ വിദേശികള്‍ക്ക് ഇന്ത്യയില്‍ താമസിക്കാനും ജോലി ചെയ്യാനും കഴിയും. അന്‍പത് ലക്ഷം അമേരിക്കന്‍ ഡോളര്‍ നല്‍കി അമേരിക്കന്‍ പൗരത്വം നേടാനാകുന്ന പദ്ധതിയാണിത്.

ഗോള്‍ഡ് കാര്‍ഡ് വില്‍ക്കാന്‍ പോകുകയാണ് തങ്ങളെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് ഓവല്‍ ഓഫീസില്‍ നിന്ന് അറിയിച്ചത്. ഇതിലൂടെ നിങ്ങള്‍ക്ക് ഗ്രീന്‍കാര്‍ഡ് നേടാനാകും. ഇതിന് അന്‍പത് ലക്ഷം അമേരിക്കന്‍ ഡോളര്‍ ഫീസ് ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് അമേരിക്കന്‍ പൗരത്വത്തിലേക്കുള്ള ഒരു പാത കൂടിയാണ്. പണമുള്ള വിദേശികള്‍ക്ക് ഇത് വാങ്ങി തങ്ങളുടെ രാജ്യത്തേക്ക് വരാമെന്നും ട്രംപ് വ്യക്തമാക്കിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്‌തു.

നിലവിലെ കുടിയേറ്റ സംവിധാനങ്ങള്‍ രാജ്യാന്തര മികവ് തെളിയിച്ചവര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക്. ഇന്ത്യ, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഹാര്‍വാര്‍ഡിലോ വാര്‍ട്ടന്‍ സ്‌കൂള്‍ ഓഫ് ഫിനാന്‍സിലോ പഠിച്ചവര്‍ക്ക് ജോലി കിട്ടിയെങ്കിലും ഇതിനുള്ള ഉത്തവുകള്‍ ഇപ്പോള്‍ പിന്‍വലിച്ച നിലയിലാണ്. കാരണം ഇവര്‍ക്ക് രാജ്യത്ത് തങ്ങാനാകുമോ എന്ന കാര്യം ഉറപ്പില്ലാത്തത് കൊണ്ടാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ഇത് മൂലം കഴിവുള്ള പല വിദേശികള്‍ക്കും അമേരിക്ക വിടേണ്ടി വന്നു. അവര്‍ തിരികെ സ്വന്തം നാട്ടിലെത്തി വ്യവസായങ്ങള്‍ തുടങ്ങുകയും പതിനായിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നു. അങ്ങനെ അവര്‍ ശതകോടീശ്വരന്‍മാരായി മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമനം നല്‍കുന്ന കമ്പനികള്‍ക്ക് ഈ ഗോള്‍ഡ് കാര്‍ഡുകള്‍ വാങ്ങി ഉപയോഗിക്കാം. ഒരു വ്യക്തി രാജ്യത്ത് തങ്ങണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിയമനത്തിനായി കമ്പനികള്‍ക്ക് ഈ കാര്‍ഡ് ഉപയോഗിക്കാമെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു.

രണ്ടാഴ്‌ചയ്ക്കകം ഈ കാര്‍ഡിന്‍റെ വില്‍പ്പന ആരംഭിക്കും. ലക്ഷക്കണക്കിന് കാര്‍ഡുകള്‍ ഇത്തരത്തില്‍ വിറ്റഴിക്കും. ഈ കാര്‍ഡുകള്‍ വരുന്നതോടെ സര്‍ക്കാരിന്‍റെ ഇബി5 കുടിയേറ്റ നിക്ഷേപ വിസ പദ്ധതിയില്ലാതാകും. ഈ പദ്ധതിയിലൂടെ വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ പദ്ധതികളില്‍ പണം നിക്ഷേപിക്കാനും തൊഴില്‍ സൃഷ്‌ടിക്കാനും കഴിഞ്ഞിരുന്നു. അത് വഴി അമേരിക്കയിലേക്ക് കുടിയേറാന്‍ വിസയ്ക്ക് അപേക്ഷിക്കാനും സാധ്യമായിരുന്നു.

1992ല്‍ അമേരിക്കന്‍ പാര്‍ലമെന്‍റ് കൊണ്ടുവന്ന ഇബി5ന് കുറഞ്ഞത് 1,050,000അമേരിക്കന്‍ ഡോളറോ 800,000 അമേരിക്കന്‍ ഡോളറോ നല്‍കണമായിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മേഖലകളിലെ തൊഴില്‍ ലക്ഷ്യമിട്ട്, അമേരിക്കന്‍ തൊഴിലാളികള്‍ക്ക് തൊഴിലുകള്‍ നല്‍കാന്‍ ഉദ്ദേശിച്ചായിരുന്നു ഇതെന്ന് അമേരിക്കന്‍ പൗരത്വ, കുടിയേറ്റ സേവന വെബ്‌സൈറ്റ് പറയുന്നു.

Related Articles

Back to top button
error: Content is protected !!