സംസ്ഥാനത്ത് വേനൽമഴയിൽ 66 ശതമാനം കുറവ്; ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വേനൽമഴയിൽ 66 ശതമാനം കുറവുണ്ടായെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് ലഭിക്കേണ്ട വേനൽമഴയിൽ 66 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവിൽ 21.1 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ലഭിച്ചതാവട്ടെ, വെറും 7.2 ശതമാനം മഴ മാത്രം. മഴ ദൗർലഭ്യമുള്ളതുകൊണ്ട് തന്നെ സംസ്ഥാനത്ത് ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
2024ൽ, ഇക്കാലയളവിൽ ലഭിച്ചത് 29.7 മില്ലിമീറ്റർ മഴയായിരുന്നു. 2023ൽ 37.4 ശതമാനവും 2022ൽ 57.1 മില്ലിമീറ്റർ മഴയും ലഭിച്ചു. ഈ വർഷം ജനുവരിയിൽ വെറും ഒൻപത് ദിവസവും ഫെബ്രുവരിയിൽ വെറും ഏഴ് ദിവസവും മാത്രമാണ് മഴ ലഭിച്ചത്. ഇക്കാലയളവിൽ ഏറ്റവുമധികം മഴ ലഭിച്ച പത്തനംതിട്ടയിൽ ആകെ പെയ്തത് വെറും 30 മില്ലിമീറ്റർ മഴ മാത്രമാണ്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നേരിയ, ഒറ്റപ്പെട്ട മഴയാണ് ഇക്കൊല്ലം ലഭിച്ചത്.
ഈ മാസം ചൂടിന് കുറവുണ്ടാവില്ലെങ്കിലും മാർച്ച് മാസത്തിൽ സംസ്ഥാനത്ത് മഴ കനത്തേക്കുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. മാർച്ച് മാസത്തിൽ സാധാരണയിൽ കൂടുതൽ മഴ കിട്ടാൻ സാധ്യതയുണ്ട്. കിഴക്കന്‍ കാറ്റിന്റെ സ്വാധീനഫലമായി മാർച്ചിലെ ആദ്യ ദിവസങ്ങളിൽ മധ്യ – തെക്കൻ കേരളത്തിലെ വിവിധയിടങ്ങളിൽ മഴസാധ്യതയുണ്ടെന്നാണ് പ്രവചനം. മഴസാധ്യതയുണ്ടെങ്കിലും മാർച്ച് മുതൽ മെയ് വരെയുള്ള സമയത്ത് അന്തരീക്ഷ താപനില വർധിക്കും. മധ്യകേരളത്തിൽ താപനില സാധാരണനിലയിലും വടക്കൻ, തെക്കൻ മേഖലകളിൽ സാധാരണയിൽ കൂടുതലും അനുഭവപ്പെടുമെന്നും കാലാവസ്ഥാവകുപ്പ് പറയുന്നു.
ഫെബ്രുവരി 27, വ്യാഴാഴ്ച മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് മഴസാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാവകുപ്പ് അറിയിച്ചിരുന്നു. ഫെബ്രുവരി 28 വെള്ളി, മാർച്ച് ഒന്ന് ശനി, മാർച്ച് രണ്ട് ഞായർ എന്നീ ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു പ്രവചനം. ഒറ്റപ്പെട്ട ഇടങ്ങളിൽ മഴസാധ്യതയുണ്ടെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്