
കോഴിക്കോട് താമരശ്ശേരി പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകം നിയമസഭയിൽ ചർച്ചചെയ്യും. സഭ മാത്രമല്ല പൊതു സമൂഹവും ചർച്ച ചെയ്യേണ്ട വിഷയമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഉച്ചയ്ക്ക് 12 മുതൽ 2 വരെയാകും പ്രതിപക്ഷം ഉന്നയിച്ച പ്രമേയം ചർച്ച ചെയ്യുക. രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. സംസ്ഥാനത്തെ വിദ്യാർഥികൾക്കിടയിലും യുവാക്കൾക്കിടയിലും അക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു ആവശ്യം.ചർച്ചക്ക് തയ്യാറായ സർക്കാരിനെ സ്പീക്കർ അഭിനന്ദിച്ചു.
അതേസമയം, ആരോപണ വിധേയരായ കുട്ടികളെ വെള്ളിമാടുകുന്ന് ജുവൈനൽ ഹോമിൽ തന്നെ പരീക്ഷ എഴുതിക്കാനുള്ള നീക്കത്തിനെതിരെ യുവജന സംഘടനയുടെ പ്രതിഷേധം ശക്തമായിരുന്നു. ജുവൈനൽ ഹോമിലേക്ക് എംഎസ്എഫ് നടത്തിയ പ്രവർത്തകരുടെ മാർച്ചിൽ സംഘർഷമുണ്ടായി.