ചുവപ്പണിഞ്ഞ് കൊല്ലം; സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും

സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്. സംസ്ഥാനത്ത് കണ്ണൂർ കഴിഞ്ഞാൽ സിപിഎമ്മിന് ശക്തമായ സംഘടന സംവിധാനമുള്ള ജില്ലയാണ് കൊല്ലം. ബ്രാഞ്ചുതലം മുതൽ ജില്ലാതലം വരെയുള്ള സമ്മേളനങ്ങൾ പൂർത്തിയാക്കിയതോടെയാണ് സംസ്ഥാന സമ്മേളനം നടക്കാനിരിക്കുന്നത്.
സമ്മേളനത്തിന്റെ ഭാഗമായ കൊടിമര പതാക ജാഥകൾ ഇന്ന് വൈകിട്ട് പൊതുസമ്മേളന നഗരിയായ ആശ്രാമത്ത് സീതാറാം യെച്ചൂരി നഗറിൽ സംഗമിക്കും. സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന സമ്മേളന സംഘാടക സമിതി ചെയർമാനും മന്ത്രിയുമായ കെ എൻ ബാലഗോപാൽ പതാക ഉയർത്തും. തുടർന്ന് ജില്ലയിലെ 23 രക്തസാക്ഷി സ്മൃതികുടീരങ്ങളിൽ നിന്നുള്ള ദീപശിഖാ യാത്രകൾ സംഗമിച്ച് പ്രതിനിധി സമ്മേളന വേദിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ്ഥാപിക്കും.
പ്രതിനിധി സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സിപിഎം കോ ഓർഡിനേറ്റർ പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളും വിവിധ ജില്ലകളിൽ നിന്നുമായി 486 പ്രതിനിധികളും 44 നിരീക്ഷകരും അതിഥികളും അടക്കം 530 പേർ സമ്മേളനത്തിൽ പങ്കെടുക്കും.