Kerala

സ്യൂട്ട് കേസില്‍ കണ്ടെത്തിയ അസ്ഥികൂടം മെഡിക്കല്‍ പഠന ആവശ്യങ്ങള്‍ക്കായി എത്തിച്ചതാണെന്ന് പ്രാഥമിക വിവരം

കൊല്ലം: കൊല്ലത്ത് സ്യൂട്ട് കേസില്‍ കണ്ടെത്തിയ അസ്ഥികൂടം മെഡിക്കല്‍ പഠന ആവശ്യങ്ങള്‍ക്കായി എത്തിച്ചതാണെന്ന് പ്രാഥമിക വിവരം. അസ്ഥികളില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന പാടുകള്‍ കണ്ടെത്തി. ഫോറന്‍സിക്കിന്റെ വിശദമായ പരിശോധനയിലാണ് കണ്ടെത്തല്‍.

ഇടുപ്പ് എല്ലില്‍ ‘H’ എന്നും കാലിന്റെ എല്ലില്‍ ‘O’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. നട്ടെല്ലിന്റെ ഭാഗങ്ങള്‍ ചുവപ്പ് കയര്‍ ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലാണ്. അസ്ഥികള്‍ എങ്ങനെ സ്യൂട്ട് കേസില്‍ എത്തി എന്ന കാര്യത്തിലാണ് ഇനി അന്വേഷണം നടക്കുക.

ഇന്ന് രാവിലെ 8.30 ഓടെ പള്ളിയിലെ ജീവനക്കാര്‍ കുടിവെള്ളപെപ്പ് ലൈനിന്റെ തകരാര്‍ പരിശോധിക്കുന്നതിനിടെയാണ് ആളൊഴിഞ്ഞ പറമ്പില്‍ ഒഴിഞ്ഞ സ്യൂട്ട് കണ്ടെത്തിയത്. എസ് എന്‍ കോളജിന് സമീപമുള്ള ശാരദാ മഠം സിഎസ്‌ഐ ദേവാലയത്തോട് ചേര്‍ന്നുള്ള സെമിത്തേരിയ്ക്ക് സമീപമാണ് അസ്ഥികൂടം കണ്ടെത്തിയത്. പള്ളി ജീവനക്കാര്‍ സ്യൂട്ട് കേസ് തുറന്നതോടെയാണ് അസ്ഥികൂടം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമിക പരിശോധന നടത്തി.

അസ്ഥികൂടത്തിന് രണ്ടു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന പ്രാഥമിക നിഗമനത്തിലും പൊലീസ് എത്തിയിരുന്നു. റോഡില്‍ നിന്ന് സെമിത്തേരിയുടെ ഭാഗത്തേക്ക് അസ്ഥികൂടം വലിച്ചെറിഞ്ഞതാകാമെന്നാണ് സൂചന. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു അസ്ഥികൂടം. നാട്ടില്‍നിന്നും വര്‍ഷങ്ങളായി കാണാതായവരെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കൊല്ലo ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിക്കുക.

Related Articles

Back to top button
error: Content is protected !!