12,000 കോടി കടമെടുക്കാൻ അനുമതി തേടി കേരളം; 5990 കോടിക്ക് കേന്ദ്രാനുമതി

5990 കോടി രൂപ കൂടി അധികം കടമെടുക്കാൻ കേരളം. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 12,000 കോടി ഈ മാസം വായ്പയെടുക്കാനാണ് കേരളം കേന്ദ്രത്തോട് അനുമതി തേടിയിരുന്നത്. ഡൽഹിയിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്കൊപ്പം ധനമന്ത്രി നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് അധികതുക കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയത്
സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടാഴ്ച മാത്രമുള്ളപ്പോഴാണ് കേരളം കടമെടുക്കുന്നത്. വൈദ്യുതി മേഖലയിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കിയതിൽ 6250 കോടിയും പങ്കാളിത്ത പെൻഷൻ പദ്ധതി മറ്റും തുടരുന്നതിനും കണക്കിലെടുത്ത് 6000 കോടിയും കടമെടുക്കാൻ അവകാശമുണ്ടെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 5990 കോടി കടമെടുക്കാനുള്ള അനുമതിയാണ് ലഭിച്ചത്.
നടപ്പു സാമ്പത്തിക വർഷം കേരളത്തിന്റെ ആകെ കടമെടുപ്പ് 42000 കോടിയായി. സാധാരണ ഒരു മാസം ശരാശരി 15,000 കോടിയാണ് ചെലവുകൾക്കായി സംസ്ഥാന സർക്കാരിന് വേണ്ടത്. എന്നാൽ സാമ്പത്തിക വർഷത്തെ അവസാന മാസമായതിനാൽ ഈ മാസം 25000 കോടിയുടെ ബില്ലുകൾ പാസാക്കി പണം നൽകേണ്ടതുണ്ട്.