അമ്പലത്തിൽ വന്ന ഭക്തരോടാണോ പുഷ്പനെ അറിയാമോ എന്ന് ചോദിക്കുന്നത്; പാടാൻ വേറെ സ്ഥലമില്ലേയെന്ന് സതീശൻ

കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ച് നടന്ന സംഗീത പരിപാടിയിൽ വിപ്ലവ ഗാനം പാടിയ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കടയ്ക്കൽ ക്ഷേത്രത്തിൽ പുഷ്പനെ അറിയാമോ എന്ന ഗാനമേള നടത്തി. എന്നിട്ട് പിന്നിലുള്ള വീഡിയോ വാളിൽ അരിവാൾ ചുറ്റിക നക്ഷത്രവും ഡിവൈഎഫ്ഐയും സിപിഎമ്മുമൊക്കെ തെളിയുന്നു. നാണം കെട്ട പാർട്ടിയാണിത്
അവിടെ ഒരു സംഘർഷമുണ്ടാക്കി ബിജെപിക്ക് ഇടം ഉണ്ടാക്കി കൊടുക്കുക എന്നതാണോ ഇവരുടെ ലക്ഷ്യം. ഇവനൊന്നും പാട്ട് പാടാൻ വേറെ സ്ഥലമില്ലേ. അമ്പലത്തിലെ ഗാനമേളയിൽ ഭക്തജനങ്ങളോടാണോ പുഷ്പനെ അറിയാമോ എന്ന് ചോദിക്കുന്നത്. ഇവരോടൊക്കെ വേറെ പണി നോക്കാൻ പറയണം.
കേരളത്തിൽ മുഴുവൻ ലഹരി മരുന്നാണെന്ന് സർക്കാരും രണ്ട് മന്ത്രിമാരും അറിയുന്നത് ഇപ്പോഴാണോയെന്നും സതീശൻ ചോദിച്ചു. 2022ൽ വിഷയം നിയമസഭയിൽ അവതരിപ്പിച്ച പ്രതിപക്ഷം സർക്കാരിന് പൂർണ പിന്തുണ നൽകിയതാണ്. എന്നിട്ട് രണ്ട് വർഷവും സർക്കാർ ഒന്നും ചെയ്തില്ലെന്നും സതീശൻ പറഞ്ഞു.