കൊല്ലം ഫെബിൻ വധം: തേജസ് ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ, ബന്ധത്തിൽ നിന്ന് പിൻമാറിയത് വൈരാഗ്യമായി

കൊല്ലം ഉളിയക്കോവിലിൽ ഫെബിൻ എന്ന വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയായ തേജസ് രാജ് ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാനായിരുന്നു പദ്ധതി
തേജസ് രാജുമായി ഫെബിന്റെ സഹോദരിയുടെ വിവാഹം ആദ്യം തീരുമാനിച്ചിരുന്നു. പിന്നീട് പെൺകുട്ടി വിവാഹത്തിൽ നിന്ന് പിൻമാറിയതാണ് പകയ്ക്ക് കാരണമായത്. ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയെ തേജസ് ശല്യപ്പെടുത്തിയത് വീട്ടുകാർ വിലക്കിയിരുന്നു. ഇതിനുള്ള വൈരാഗ്യമാണ് സഹോദരന്റെ കൊലപാതകത്തിൽ കലാശിച്ചത്.
കുപ്പിയിൽ പെട്രോളുമായാണ് തേജസ് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ഫെബിന്റെ അച്ഛനുമായുള്ള വാക്കുതർക്കത്തിനിടെ തടയാനെത്തിയ ഫെബിനെ കുത്തുകയായിരുന്നു. ഫെബിനെ കുത്തിയതിന് ശേഷം കാറുമെടുത്ത് രക്ഷപ്പെട്ട തേജസ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി.
ആക്രമണത്തിൽ ഫെബിന്റെ അച്ഛനും പരുക്കേറ്റിരുന്നു. ഇദ്ദേഹം ചികിത്സയിലാണ്. കൊല്ലം ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഗ്രേഡ് എസ് ഐ രാജുവിന്റെ മകനാണ് തേജസ്.