വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ്’ സംവിധാനം; 535 കോടി ചെലവ്, 2.08 കി.മീ. നീളം: പുതിയ പാമ്പൻ പാലം പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

രാജ്യത്തെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്‌റ്റ് കടൽപാലമായ രാമേശ്വരത്തെ പുതിയ പാമ്പൻ റെയിൽപാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തു. റിമോട്ട് ഉപയോഗിച്ച് പാലം ലംബമായി ഉയർത്തി. പുതിയ ട്രെയിൻ സർവീസിനും തുടക്കം കുറിച്ചു. പാലത്തിന് അടിയിലൂടെ കോസ്റ്റ് ഗാർഡിന്റെ കപ്പൽ കടന്നു പോയി. പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്തു.
അതോടൊപ്പം തന്നെ പാലത്തിനടിയിലൂടെ കടന്നുപോയ തീരദേശ സേനയുടെ കപ്പലിന്റെ ഫ്‌ളാഗ് ഓഫും പുതിയ രാമേശ്വരം-താംബരം (ചെന്നൈ) ട്രെയിൻ സർവീസിന്റെ ഫ്‌ളാഗ് ഓഫും അദ്ദേഹം നിർവഹിച്ചു. 99 തൂണുകളോടു കൂടിയ പാലത്തിന് 2.08 കിലോമീറ്ററാണ് നീളം.
രാജ്യത്തെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ കടല്‍പ്പാലമാണ് പുതിയ പാമ്പന്‍ പാലം. രാമനാഥപുരം ജില്ലയിലെ പാമ്പന്‍ ദ്വീപിനെയും തീര്‍ഥാടനകേന്ദ്രമായ രാമേശ്വരത്തെയും വന്‍കരയുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാലമാണ് പാമ്പന്‍പാലം. സമുദ്രനിരപ്പിൽ നിന്ന് 6 മീറ്റർ ഉയരമുള്ള പുതിയ പാലത്തിന് 2.08 കിലോമീറ്ററാണ് ദൈർഘ്യം.
കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഒരു ഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് പാലമാണിത്. 535 കോടി രൂപ ചെലവില്‍ ഇന്ത്യൻ റെയിൽവേയുടെ എഞ്ചിനീയറിങ് വിഭാഗമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് പാലം പണിതത്.പുതിയ പാമ്പൻ പാലം കുത്തനെ ഉയര്‍ത്താനും താഴ്ത്താനുമായി ഇലക്ട്രോ മെക്കാനിക്കല്‍ വെര്‍ട്ടിക്കല്‍ ലിഫ്റ്റാണ് ഉപയോഗിക്കുന്നത്.