വെള്ളാപ്പള്ളി നടേശന്റെ വിവാദ മലപ്പുറം പരാമർശം അവഗണിച്ച് തള്ളേണ്ടതെന്ന് എം എ ബേബി

വെള്ളാപ്പള്ളി നടേശന്റെ വിവാദ മലപ്പുറം പ്രസംഗം അവഗണിച്ച് തള്ളേണ്ടതാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടർ ഭരണം കിട്ടുമോ എന്നതിൽ തദ്ദേശ തെരഞ്ഞെടുപ്പോടെ വ്യക്തത വരും. ബിജെപിയെ താഴെയിറക്കാൻ എവിടെയൊക്കെ കോൺഗ്രസുമായി സഹകരിക്കണോ അവിടെയൊക്കെ അത് ചെയ്യുമെന്നും എം എ ബേബി പറഞ്ഞു
ഒരാൾ തെറ്റ് തിരുത്തി തിരിച്ചെത്തിയാൽ അയാളെ വേണ്ടെന്ന് സിപിഎം പറയില്ല. പക്ഷേ അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായി വരുന്നവരോട് ഈ സമീപനമായിരിക്കില്ല. സിപിഎമ്മിന്റെ സ്വാധീന മേഖലയിലും ബിജെപി വളരുന്നുണ്ട്. അത് തിരുത്താൻ വേണ്ടിയുള്ള ഇടപെടൽ നടത്തും.
എമ്പുരാനെതിരായ ഭീഷണി നിസാരമായി കാണാനാകില്ല. ബിജെപിയുടേത് നവ ഫാസിസ്റ്റ് സർക്കാരാണ്. സംഘപരിവാറിന്റെ താത്പര്യം സംരക്ഷിക്കാനാണ് പല ഗവർണർമാരും ശ്രമിക്കുന്നത്. ബിജെപി സർക്കാരിന്റെ പാവകളായി ഗവർണർമാർ മാറുന്നു. ഇക്കാര്യത്തിൽ ആശാവഹമായ വിധിയാണ് ഇന്ന് സുപ്രീം കോടതിയിൽ നിന്ന് വന്നതെന്നും എംഎ ബേബി പറഞ്ഞു