വിഴിഞ്ഞം തുറമുഖ വികസനം: വിജിഎഫ് കരാർ ഒപ്പിട്ടു, കമ്മീഷനിംഗ് ഉടനെന്ന് മന്ത്രി

വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് കേന്ദ്രസർക്കാർ കേരളത്തിന് വായ്പയായി നൽകുന്ന 817 കോടി രൂപയുടെ വിജിഎഫ് കരാർ ഒപ്പിട്ടു. രണ്ട് കരാറുകളിലാണ് കേരളത്തിന് വേണ്ടി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഒപ്പിട്ടത്. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കൺസോർഷ്യവുമായുള്ള ത്രികക്ഷി കരാറും തുറമുഖത്ത് നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം ലാഭവിഹിതം കേന്ദ്ര സർക്കാരുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിലുമാണ് ഒപ്പുവെച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയം ലഭിക്കുന്നതിന് അനുസരിച്ച് ഉടൻ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് നടത്തുമെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. അതേസമയം വിജിഎഫ് തുക വായ്പയായി അനുവദിച്ച കേന്ദ്ര നിലപാടിനെ മന്ത്രി വിമർശിച്ചു. ഇത്തരം പദ്ധതികൾക്ക് ഗ്രാന്റ് ആയാണ് വിജിഎഫ് നൽകാറുള്ളതെന്നും കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും ഇനിയും കാത്തുനിൽക്കാൻ സമയമില്ലാത്തതു കൊണ്ടാണ് കരാർ ഒപ്പിടുന്നതെന്നും മന്ത്രി പറഞ്ഞു
റോഡ് കണക്ടിവിറ്റി റെയിൽ കണക്ടിവിറ്റി എന്നിവക്ക് വേണ്ടി യുദ്ധകാലടിസ്ഥാനത്തിൽ നടപടികൾ നടന്നുവരികയാണ്. കേന്ദ്ര സർക്കാരിൽ നിന്ന് കൂടുതൽ സഹായം കിട്ടുമെന്ന് വീണ്ടും പ്രതീക്ഷിക്കുകയാണ്. 2028ഓടെ റോഡ്, റെയിൽ കണക്ടിവിറ്റി പദ്ധതി പൂർണമായും ലക്ഷ്യത്തിലെത്തും. അപ്പോഴാണ് വിഴിഞ്ഞം തുറമുഖ പദ്ധതി പൂർണമായും ലക്ഷ്യത്തിലെത്തുകയെന്നും മന്ത്രി പറഞ്ഞു.