തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രതി; അമ്പലമുക്ക് വിനീത വധക്കേസിൽ ശിക്ഷാവിധി 24ലേക്ക് മാറ്റി

തിരുവനന്തപുരം അമ്പലമുക്ക് വിനീത കൊലപാതക കേസിൽ ശിക്ഷാ വിധി പറയുന്നത് ഈ മാസം 24ലേക്ക് മാറ്റി. പ്രതിയായ തമിഴ്‌നാട് സ്വദേശി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒരു തെറ്റും ചെയ്യാത്തത് കൊണ്ട് പശ്ചാത്താപമില്ലെന്ന് പ്രതി രാജേന്ദ്രൻ കോടതിയിൽ പറഞ്ഞു.. ഇവിടെ അല്ലെങ്കിൽ ഉയർന്ന കോടതിയിൽ നിരപരാധി ആണെന്ന് തെളിയും. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കണമെങ്കിൽ കോടതിക്ക് ശിക്ഷിക്കാമെന്നും പ്രതി രാജേന്ദ്രൻ പറഞ്ഞു
പ്രതി കൊടും കുറ്റവാളിയെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ കോടതിയിൽ പറഞ്ഞത്. ഒരു സീരിയൽ കില്ലർ എന്ന നിലയിൽ പ്രതി സമൂഹത്തിന് ഭീഷണിയെന്നും വധ ശിക്ഷ വിധിയ്ക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. കവർച്ചക്കായി തമിഴ്‌നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയെന്നും പ്രതി നടത്തിയ നാലു കൊലപാതകങ്ങളിൽ മൂന്നു പേരും സ്തീകളാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി
പ്രതിയുടെ പ്രവൃത്തി അതിക്രൂരവും, പൈശാചികവും സമൂഹത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. അലങ്കാര ചെടിക്കടയിലെ ജീവനക്കാരിയായിരുന്ന വിനീതയെ സമ്പൂർണ്ണ ലോക്ക് ഡൌൺ സമയത്ത് 2022 ഫെബ്രുവരി 6നാണ് കൊലപ്പെടുത്തിയത്.
2022 ഫെബ്രുവരി ആറിന് പകൽ 11.50നാണ് ചെടി വാങ്ങാൻ എന്ന വ്യാജേന എത്തി പ്രതി കൊലപാതകം നടത്തിയത്. വിനീതയുടെ കഴുത്തിൽ കിടന്ന നാലരപവൻ തൂക്കമുളള സ്വർണമാല കവരുന്നതിനായിരുന്നു ഈ അരും കൊല. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ച പ്രോസിക്യൂഷൻ 118 സാക്ഷികളിൽ 96 പേരെ സാക്ഷികളായി വിസ്തരിച്ചു.