പഹൽഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ അവസാനിപ്പിച്ചേക്കും

ജമ്മു കാശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് കനത്ത മറുപടി നൽകാൻ തീരുമാനിച്ച് ഇന്ത്യ. നിരപരാധികളായ 26 കുടുംബങ്ങളുടെ അത്താണികളായ പുരുഷ വിനോദ സഞ്ചാരികളെ കൊന്നൊടുക്കിയ ക്രൂരതയോട് കടുത്ത നടപടികളിലൂടെ മറുപടി നൽകും. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന
ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കാര്യാലയത്തിന്റെ പ്രവർത്തനം ഇന്ത്യ നിർത്തും. ഒപ്പം സിന്ധു നദീജല കരാർ റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ലഷ്കർ ഇ ത്വയിബ തലവൻ സൈഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്റെ ആസൂത്രകനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
സൈഫുള്ള കസൂരിയുടെ നേതൃത്വത്തിൽ പാക്കിസ്ഥാനിൽ നിന്നായിരുന്നു ഭീകരാക്രമണത്തിന്റെ ഓപറേഷൻ. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നീ ഭീകരരുടെ ചിത്രങ്ങൾ ജമ്മു കാശ്മീർ പോലീസ് പുറത്തുവിട്ടു. കാശ്മീരിലെ ബിജ് ബഹേര, ത്രാൽ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേരും സംഘത്തിലുണ്ട്.