പാക്കിസ്ഥാൻ ജനവാസ മേഖലകളിൽ തുടർച്ചയായി ആക്രണങ്ങൾ നടത്തി; ഇന്ത്യ തിരിച്ചടിച്ചെന്ന് കേന്ദ്രം

പല ആയുധങ്ങളുപയോഗിച്ച് തുടർച്ചയായി പാക്കിസ്ഥാൻ ആക്രമണങ്ങൾ നടത്തിയെന്ന് കേണൽ സോഫിയ ഖുറേഷി. ശ്രീനഗർ, ഉധംപൂർ, പത്താൻകോട്ട്, ആദംകോട്ട് അടക്കം സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടന്നു. കൃത്യമായി അതിന് ഇന്ത്യ തിരിച്ചടി നൽകിയെന്ന് സോഫിയ ഖുറേഷി വാർത്താ സമ്മേളനത്തിൽ പറഞ്ഞു
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വിംഗ് കമാൻഡർ വ്യോമിക സിംഗ് എന്നിവർക്കൊപ്പം വാർത്താ സമ്മേളനം നടത്തുകയായിരുന്നു കേണൽ. ജനവാസമേഖലകളിൽ തുടർച്ചയായി പാക്കിസ്ഥാൻ ആക്രമണം നടത്തി. പാക് സൈനിക താവളങ്ങൾക്ക് നേരെ ഇതിന് ഇന്ത്യ തിരിച്ചടിച്ചു. സിവിലിയൻ വിമാനങ്ങളുടെ മറ പിടിച്ചാണ് ഇത്തരം ആക്രമണങ്ങൾ പാക്കിസ്ഥാൻ നടത്തിയതെന്നും സോഫിയ ഖുറേഷി പറഞ്ഞു
എസ് 400 സൂക്ഷിച്ചയിടം, ബ്രഹ്മോസ് ഫെസിലിറ്റി എന്നിവ നശിപ്പിച്ചെന്ന് പാക്കിസ്ഥാൻ വ്യാജ പ്രചാരണം നടത്തുന്നു. ഇത് പൂർണമായും ഇന്ത്യ തള്ളുകയാണ്. പാക് അതിർത്തിയിൽ സേനാ വിന്യാസം കൂട്ടിയതായി കാണുന്നുണ്ട്. ഇന്ത്യ ജാഗ്രതയോടെ തുടരും
പാക്കിസ്ഥാൻ യുദ്ധവിമാനങ്ങളും മിസൈലുകളും ഉപയോഗിച്ചു. ഡ്രോണുകൾ മുതൽ വലിയ മിസൈലുകൾ വരെ ഉപയോഗിച്ചു. ഇന്ത്യയുടെ വ്യോമത്താവളങ്ങളിൽ നേരിയ കേടുപാടുകൾ, ചെറിയ പരുക്കുകൾ എന്നിവയുണ്ടായി. എല്ലാ ആക്രമണങ്ങളും ഇന്ത്യ ചെറുത്തു. ശ്രീനഗറിലെ ആർമി മെഡിക്കൽ സെന്ററും സ്കൂളും പാക്കിസ്ഥാൻ ഉന്നമിട്ടെന്നും വിദേശ, പ്രതിരോധ മന്ത്രാലയം അറിയിച്ചു.