കടമ്മനിട്ടയിൽ 17കാരിയെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്ന കേസ്; പ്രതി സജിൽ കുറ്റക്കാരനെന്ന് കോടതി

പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർഥിനിയായ 17കാരിയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ ആൺസുഹൃത്ത് കുറ്റക്കാരനെന്ന് കോടതി. കടമ്മനിട്ട സ്വദേശിനി ശാരികയാണ് കൊല്ലപ്പെട്ടത്. കൂടെ ചെല്ലാൻ വിസമ്മതിച്ചതിനാണ് അയൽവാസിയായ സജിൽ ശാരികയെ കൊലപ്പെടുത്തിയത്. സജിലിനുള്ള ശിക്ഷ നാളെ കോടതി വിധിക്കും.
2017 ജൂലൈ 14നാണ് സംഭവം നടന്നത്. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്ന് ആണ് കേസിൽ വിധി പറയുന്നത്. ശാരികയോട് പ്രതി തന്റെ കൂടെ വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് നിഷേധിച്ചതിനെ തുടർന്നുള്ള വൈരാഗ്യത്തിലായിരുന്നു കൊലപാതകം. ശാരികയെ ബന്ധുവീട്ടിൽ വെച്ച് പെട്രൊളൊഴിക്കുകയും പിന്നാലെ തീ കൊളുത്തുകയുമായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ശാരികയെ ജനറൽ ആശുപത്രയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചു. വിദഗ്ധ ചികിത്സക്കായി ഹെലികോപ്റ്റർ മാർഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജൂലൈ 22ന് മരിച്ചു.