നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് ഇ ഡി കുറ്റപത്രം സമർപ്പിച്ചത് ഗൂഢാലോചനയെന്ന് എംവി ഗോവിന്ദൻ

കരുവന്നൂർ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച കുറ്റപത്രത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ഇത് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘കള്ളക്കേസ് എടുത്താൽ പാർട്ടിക്കും സർക്കാരിനും ഒരു ചുക്കും സംഭവിക്കില്ല,’ ഗോവിന്ദൻ പറഞ്ഞു. മുൻപ് ഇഡി 193 കേസുകൾ എടുത്തെങ്കിലും രണ്ടെണ്ണത്തിൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൃശൂരിൽ തെറ്റായ നിലപാട് സ്വീകരിച്ച ആരെയും പാർട്ടി വെറുതെ വിട്ടിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഇഡിയുടെ കണ്ടെത്തലുകൾ ആരും അംഗീകരിക്കില്ലെന്നും, രാഷ്ട്രീയ ഗൂഢാലോചന തിരിച്ചറിയാനുള്ള കഴിവ് കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് കുറ്റപത്രം സമർപ്പിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഗോവിന്ദൻ ആരോപിച്ചു. നിലമ്പൂരിൽ ഇത്തവണയും ‘മഴവിൽ സഖ്യം’ രൂപപ്പെട്ടുവെന്നും, ബിജെപി എന്തുകൊണ്ട് സ്ഥാനാർഥിയെ നിർത്തിയില്ലെന്ന് അവരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി നിർണ്ണയത്തിൽ എൽഡിഎഫിന് ആശങ്കയില്ലെന്നും ഒരാഴ്ചക്കുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.