കായംകുളത്തെ വീട്ടിൽ നിന്നും 14.5 പവൻ സ്വർണം കവർന്ന സംഭവം; പ്രതി മരുമകൾ, പിടി വീണത് ഒരു വർഷത്തിന് ശേഷം

കായംകുളത്ത് നിന്ന് പതിനാലര പവൻ മോഷ്ടിച്ച കേസിൽ ഒരു വർഷത്തിന് ശേഷം പ്രതി പിടിയിൽ. പരാതിക്കാരന്റെ മരുമകളാണ് പിടിയിലായത്. കഴിഞ്ഞ വർഷം മെയ് 10നാണ് പ്രയാർ വടക്കുമുറിയിൽ പനക്കുളത്ത് പുത്തൻ വീട്ടിൽ സാബു ഗോപാലന്റെ വീട്ടിൽ മോഷണം നടന്നത്.
സംഭവത്തിൽ ഒരു വർഷത്തിന് ശേഷമാണ് സാബുവിന്റെ മകന്റെ ഭാര്യ പുതുപ്പള്ളി തെക്കുമുറിയിൽ ഇടയനമ്പലത്ത് നെടിയത്ത് വീട്ടിൽ ഗോപികയെ(27) പോലീസ് അറസ്റ്റ് ചെയ്തത്. വീണ്ടും 11 പവൻ കൂടി അടിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഗോപിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം കിടപ്പുമുറിയിലെ അലമാരയിൽ നിന്നാണ് സ്വർണം മോഷണം പോയത്. വീട്ടിലുള്ള ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് പോലീസിന് സംശയമുണ്ടായിരുന്നു. ഈ മാസം മൂന്നാം തീയതി ഗോപിക വീണ്ടും മോഷണശ്രമം നടത്തിയതോടെയാണ് പിടിവീണത്.
സാബുവിന്റെ ബന്ധുവായ ഒരാൾ ലോക്കറിൽ വെക്കാനായി ഗോപികയുടെ പക്കൽ 11 പവൻ സ്വർണം ഏൽപ്പിച്ചിരുന്നു. ഇത് നഷ്ടപ്പെട്ട് പോയെന്ന് ഗോപിക പരാതി നൽകി. പോലീസ് മൊഴിയെടുക്കുന്നതിനിടെ സംശയം തോന്നുകയും വീട്ടിലെത്തി പരിശോധന നടത്തുകയും ചെയ്തു.
ഗോപിയുടെ ബാഗിൽ നിന്ന് നഷ്ടപ്പെട്ട് പോയെന്ന് പറഞ്ഞ 11 പവൻ സ്വർണാഭരണം കണ്ടുകിട്ടുകയും ചെയ്തു. ഇതോടെയാണ് കൂടുതൽ ചോദ്യം ചെയ്തതും കഴിഞ്ഞ വർഷം നടന്ന മോഷണത്തിന് പിന്നിലും ഗോപികയാണെന്ന് തെളിഞ്ഞതും.