രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ച് കമൽ ഹാസൻ

മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസൻ രാജ്യസഭയിലേക്കു നാമനിർദേശ പത്രിക സമർപ്പിച്ചു. ഡിഎംകെ ടിക്കറ്റിലാണ് താരത്തിന്റെ മത്സരം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവരുടെയും മറ്റു കക്ഷി നേതാക്കളുടെയും സാന്നിധ്യത്തിലാണു കമൽ ഹാസൻ പത്രിക സമർപ്പിച്ചത്.
തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറ് സീറ്റുകളില്‍ ജൂൺ 19നാണ് തെരഞ്ഞെടുപ്പ്. മൂന്ന് സ്ഥാനാർത്ഥികളെ ഡിഎംകെയും പ്രഖ്യാപിച്ചു. പി വിൽസൻ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കും. എസ് ആർ ശിവലിംഗം, എഴുത്തുകാരി സൽമ എന്നിവരും ഡിഎംകെ സ്ഥാനാർത്ഥികളാകും. ഇവരും പത്രിക സമർപ്പിച്ചു. അണ്ണാ ഡിഎംകെ സ്ഥാനാർഥികളായി ഇമ്പദുരൈ, മുൻഎംഎൽഎ എം.ധനപാൽ എന്നിവരാണു പത്രിക നൽകിയത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്ത് കോയമ്പത്തൂരിൽ മത്സരിക്കാതിരുന്ന കമൽഹാസൻ, ഇന്ത്യാ മുന്നണിക്കു വേണ്ടി തമിഴ്നാട്ടിലും പുതുച്ചേരിയിലും പ്രചാരണം നടത്തിയിരുന്നു. കോയമ്പത്തൂരിലെ മത്സരത്തിൽനിന്നു പിന്മാറുന്നതിന്റെ ഭാഗമായാണ് 2025 ജൂണിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിൽ ഒന്ന് കമൽഹാസൻ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യം പാർട്ടിക്ക് (എംഎൻഎം) നൽകാൻ ധാരണയായത്.
രാജ്യസഭയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് നിലവില്‍ 128 എംപിമാരുണ്ട്. പ്രതിപക്ഷത്തിന് 89 എംപിമാരാണുള്ളത്. വൈഎസ്ആര്‍സിപി, ബിആര്‍എസ്, ബിജെഡി, ബിഎസ്പി, എംഎന്‍എഫ് തുടങ്ങിയ പാര്‍ട്ടികള്‍ക്കെല്ലാം കൂടി 20 അംഗങ്ങളുമാണുള്ളത്.