പത്ത് പേരെ വിവാഹം ചെയ്ത് മുങ്ങി; അടുത്ത വിവാഹത്തിന് ഒരുങ്ങി നിൽക്കവെ യുവതി പിടിയിൽ

ഓൺലൈനിൽ വിവാഹ പരസ്യം നൽകി വിവിധ ജില്ലകളിലായി പത്ത് പേരെ വിവാഹം കഴിച്ച് മുങ്ങിയ യുവതി പിടിയിൽ. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസുള്ള കുട്ടിയുടെ അമ്മയുമായ രേഷ്മയാണ് പിടിയിലായത്. ഇന്നലെ രാവിലെ അടുത്ത വിവാഹത്തിന് പോകാനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങുമ്പോഴാണ് രേഷ്മയെ പിടികൂടിയത്
പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിലാണ് ആര്യനാട് പോലീസ് രേഷ്മയെ അറസ്റ്റ് ചെയ്തത്. 45 ദിവസം വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് രേഷ്മ പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് എത്തിയത്. ഇതുകൂടാതെ അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായും വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു
രേഷ്മയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പ്രതിശ്രുത വരനും ബന്ധുവും ചേർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. നേരത്തെ വിവാഹം കഴിച്ചതിന്റെ രേഖകളടക്കം ബാഗിലുണ്ടായിരുന്നു. തന്നെ ദത്തെടുത്തതാണെന്നും വളർത്തമ്മ ഉപദ്രവിക്കാറുണ്ടെന്നുമൊക്കെയാണ് രേഷ്മ പ്രതിശ്രുത വരനോട് പറഞ്ഞിരുന്നത്.