പോൺ വീഡിയോയിൽ അഭിനയിക്കാന്‍ വിസമ്മതിച്ചു; ഭർത്താവും അമ്മായിയമ്മയും യുവതിയെ മാസങ്ങളോളം പീഡിപ്പിച്ചു

കൊൽക്കത്ത: പോൺ വീഡിയോകളിൽ അഭിനയിക്കാനും ബാർ നർത്തകിയാകനും വിസമ്മതിച്ചതിന് യുവതിയെ ഭർത്താവും ഭർതൃമാതാവും ചേർന്ന് ഫ്ലാറ്റിൽ പൂട്ടിട്ട് ക്രൂരമായി പീഡിപ്പിച്ചതായി പരാതി. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സോഡെപൂർ സ്വദേശിനിയായ 23 വയസുകാരിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസിലെ പ്രതികളായ സ്ത്രീയും മകനും ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പോൺ സിനിമയിൽ അഭിനയിക്കാൻ നിർബന്ധിച്ച് യുവാവും അമ്മയും തന്നെ 6 മാസത്തോളം പൂട്ടിയിട്ട് ക്രൂര പീഡനത്തിന് ഇരയാക്കിയതായും ദിവസങ്ങളോളം പട്ടിണിക്കിട്ടതായും യുവതിയുടെ പരാതിയിൽ പറയുന്നു. ഇരുമ്പ് വടികൊണ്ട് യുവതിയെ അടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു. മർദനത്തിൽ യുവതിയുടെ കൈ-കാലുകളു പല്ലും ഒടിഞ്ഞു. ഗുരുതരാവസ്ഥയിലായ യുവതി സാഗോർ ദത്ത മെഡിക്കൽ കോളെജ് ആൻഡ് ആശുപത്രിയിൽ ചികിത്സയിലാണ്.
പരാതിക്കാരിയായ യുവതി ഫേസ്ബുക്കിലൂടെയാണ് പ്രതിയെ പരിചയപ്പെടുന്നത്. കൂടുതൽ വരുമാനമുള്ള ജോലി വാഗ്ദാനം ചെയ്തായിരുന്നു യുവതിയെ ഹൗറ ജില്ലയിൽ നിന്നുള്ള ആരിയൻ ഖാൻ എന്നയാൾ ഇവിടെ എത്തിക്കുന്നത്. പിന്നീട് ഇവർ വിവാഹിതരായി. വിവാഹ ശേഷമാണ് യുവാവും അമ്മയും യുവതിയെ പോൺ വീഡിയോകൾ ചെയ്യാൻ നിർബന്ധിച്ചതെന്ന് പരാതിയിൽ പറയുന്നു. ഒരു ബാറിലെ ഡാൻസറായി ജോലി ചെയ്യാൻ ഭർതൃമാതാവ് നിർബന്ധിച്ചു. ഇതിന് വിസമ്മതിച്ചതോടെ യുവതിയെ ദോംജൂരിലെ അയാളുടെ ഫ്ലാറ്റിൽ തടങ്കലിൽ വയ്ക്കുകയായിരുന്നു.
ഭർത്താവിനെക്കാൾ അമ്മായിയമ്മയാണ് കൂടുതൽ ഉപദ്രവിച്ചതെന്നും ഇവർ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് വടി തിരുകിക്കയറ്റാൻ ശ്രമിച്ചുവെന്നും ഈ ക്രൂരതയെല്ലാം മകൻ നോക്കി നിന്നെന്നും യുവതി പരാതിയിൽ പറയുന്നു.
ശനിയാഴ്ച പ്രതിയുടെ വീട്ടിൽ നിന്ന് യുവതി രക്ഷപെട്ടതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. ജോലി അന്വേഷിക്കുന്ന യുവതികളെ ഇവർ നല്ല ശമ്പളം വാഗ്ദാനം ചെയ്ത് ആകർഷിക്കുകയും, പിന്നീട് അശ്ലീല ഉള്ളടക്കമുള്ള വീഡിയോകളിൽ അഭിനയിക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നുന്നതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് പറയുന്നു.
ഒരു ഇവന്‍റ് മാനേജ്‌മെന്‍റ് ഏജൻസിയുടെ മറവിൽ ഇവർ പോൺ സിനിമ റാക്കറ്റ് നടത്തുന്നുവെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ബംഗാൾ ഹൗറ സിറ്റി പൊലീസ് അറിയിച്ചു.