ഇസ്രായേലിൽ അതീവ ജാഗ്രത: ഇറാൻ തിരിച്ചടി ഭയന്ന് ജനങ്ങളോട് ഷെൽട്ടറുകളിൽ തുടരാൻ നിർദ്ദേശം

ഇസ്രായേലിന്റെ സൈനിക നടപടികൾക്ക് ഇറാൻ തിരിച്ചടി നൽകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇസ്രായേൽ ജനങ്ങളോട് ഷെൽട്ടറുകൾക്ക് സമീപം കഴിയാനും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടു.
ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിലെ ആണവ കേന്ദ്രത്തിന് കേടുപാടുകൾ സംഭവിച്ചതായും, ഇറാൻ റെവല്യൂഷണറി ഗാർഡ്സ് മേധാവി ഹുസൈൻ സലാം ഉൾപ്പെടെ നിരവധി സൈനിക മേധാവികളും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെ ഇറാൻ ഇസ്രായേലിന് നേരെ നൂറിലധികം ഡ്രോണുകൾ അയച്ചതായും സൂചനകളുണ്ട്.
ഇസ്രായേൽ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് പശ്ചിമേഷ്യയിൽ യുദ്ധഭീതി രൂക്ഷമാക്കിയിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ആഗോള ക്രൂഡ് ഓയിൽ, സ്വർണ്ണ വിലകളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. നിരവധി വിമാന സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.
യു.എസ്.-ഇറാൻ ആണവ ചർച്ചകൾ നടക്കാനിരിക്കെയാണ് ഇസ്രായേലിന്റെ ഈ നീക്കം. തങ്ങളുടെ സൈനിക കേന്ദ്രങ്ങളിലേക്ക് മിസൈൽ തൊടുത്താകും ഇറാൻ പ്രതികരിക്കുക എന്ന നിഗമനത്തിലാണ് യു.എസ്. അടക്കമുള്ള രാജ്യങ്ങൾ. നിലവിൽ ഇസ്രായേൽ നേതാക്കൾ ബങ്കറുകളിലേക്ക് മാറിയതായും സൈന്യം പൂർണ്ണ സജ്ജരാണെന്നും റിപ്പോർട്ടുകൾ പറയുന്നു.