ഖമേനി ഐ.ആർ.ജി.സി വ്യോമസേനയുടെ പുതിയ കമാൻഡറെ നിയമിച്ചു

ടെഹ്റാൻ: ഇസ്രായേൽ ആക്രമണത്തിൽ നിലവിലെ കമാൻഡർ ബ്രിഗേഡിയർ ജനറൽ അമീർ അലി ഹാജിസാദെഹ് കൊല്ലപ്പെട്ടതിനെത്തുടർന്ന്, ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐ.ആർ.ജി.സി) വ്യോമസേനയുടെ പുതിയ കമാൻഡറായി ബ്രിഗേഡിയർ ജനറൽ സയ്യിദ് മജീദ് മൗസവിയെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി നിയമിച്ചു.
“ശപിക്കപ്പെട്ട സയണിസ്റ്റ് ഭരണകൂടത്തിന്റെ കൈകളാൽ ബ്രിഗേഡിയർ ജനറൽ അമീർ അലി ഹാജിസാദെഹിന്റെ അഭിമാനകരവും ആദരണീയവുമായ രക്തസാക്ഷിത്വം” കാരണവും, മൗസവിയുടെ “വിലയേറിയ അനുഭവങ്ങൾ” പരിഗണിച്ചുമാണ് ഈ നിയമനമെന്ന് ഖമേനിയുടെ നിയമന ഉത്തരവിൽ പറയുന്നു. മൗസവിയുടെ നേതൃത്വത്തിൽ മിസൈൽ, ഡ്രോൺ വിഭാഗങ്ങളുടെ സമഗ്രമായ കഴിവുകളും സജ്ജീകരണങ്ങളും വർദ്ധിപ്പിക്കുമെന്നും, ബഹിരാകാശത്ത് ശക്തമായ സാന്നിധ്യം ഉറപ്പാക്കുമെന്നും ഖമേനി പ്രത്യാശ പ്രകടിപ്പിച്ചു.
വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഐ.ആർ.ജി.സി മേധാവി ഹുസൈൻ സലാമി, സായുധ സേനാ മേധാവി മുഹമ്മദ് ബഗേരി, മറ്റ് മുതിർന്ന സൈനിക നേതാക്കൾ എന്നിവരോടൊപ്പം ഹാജിസാദെയും കൊല്ലപ്പെട്ടത്. ഇറാന്റെ മിസൈൽ, ഡ്രോൺ പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്നത് ഐ.ആർ.ജി.സി വ്യോമസേനയാണ്.