ഇറാൻ-ഇസ്രായേൽ സംഘർഷം: ദേഹ്ലോറാനിൽ എട്ട് ഇസ്രായേലി ഡ്രോണുകൾ വെടിവെച്ചിട്ടു; ടെഹ്റാനിലും ശക്തമായ ആക്രമണം

പടിഞ്ഞാറൻ ദേഹ്ലോറാൻ നഗരത്തിൽ എട്ട് ഇസ്രായേലി ഡ്രോണുകൾ വെടിവെച്ചിട്ടതായി ഇറാൻ സൈന്യം അറിയിച്ചു. ഇസ്രായേലുമായി നാലാം ദിവസത്തിലേക്ക് കടന്ന സൈനിക ഏറ്റുമുട്ടലിൽ, ഇറാൻ തിരിച്ചടിച്ച് മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്.
ഇസ്രായേൽ ആക്രമണങ്ങളിൽ 128 പേർ കൊല്ലപ്പെടുകയും 900-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ടെൽ അവീവ്, ഹൈഫ, മറ്റ് നഗരങ്ങൾ എന്നിവിടങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ എട്ട് പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു. വെള്ളിയാഴ്ച മുതൽ ഇതുവരെ ആകെ 24 പേർ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസും ഇസ്രായേലി മാധ്യമങ്ങളും പറയുന്നു.
ടെഹ്റാനിലെ വിവിധയിടങ്ങളിൽ ഇസ്രായേലി മിസൈലുകൾ പതിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലും പുക ഉയരുന്നത് കണ്ടു. കിഴക്കൻ ടെഹ്റാനിലെ വ്യോമസേന മേഖലയിൽ ആക്രമണമുണ്ടായതായി ടസ്നിം റിപ്പോർട്ട് ചെയ്തു. കേഷാവർസ് ബൊളിവാർഡ്, വലിയസ്ര് സ്ട്രീറ്റ്, ജന്നത്ത് ആബാദ്, ടെഹ്റാൻ പാഴ്സ്, നിയാവരാൻ തുടങ്ങിയ പ്രദേശങ്ങളും ലക്ഷ്യമിട്ടവയിൽപ്പെടുന്നു.
ഫെർദോസി സ്ക്വയർ, സെപാബോദ് ഘറാനി സ്ട്രീറ്റ്, താലെഘാനി ജംഗ്ഷൻ, പാലസ്തീൻ സ്ക്വയർ, സാദെഗിയെഹ്, ചിത്ഗർ തുടങ്ങിയ പ്രദേശങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാവുകയാണ്.