World

ഇസ്രായേലിൽ മിസൈൽ വർഷിച്ച് ഇറാൻ; മൊസാദ് ചാരനെ തൂക്കിലേറ്റി

വെടിനിർത്തലിന് ഇരുരാജ്യങ്ങളും തയ്യാറാകണമെന്ന് ചൈനയും റഷ്യയും

ടെഹ്‌റാൻ/ജെറുസലേം: അമേരിക്ക ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് പിന്നാലെ, ഇസ്രായേലിന് നേരെ ശക്തമായ മിസൈൽ ആക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. ഇസ്രായേലിലെ ടെൽ അവീവ്, ജെറുസലേം, ഹൈഫ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ മിസൈലുകൾ പതിച്ചതായി റിപ്പോർട്ടുകളുണ്ട്. നിരവധി സ്ഥലങ്ങളിൽ സൈറണുകൾ മുഴങ്ങുകയും സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയും ചെയ്തതായി ഇസ്രായേൽ സൈനിക വക്താക്കൾ സ്ഥിരീകരിച്ചു.

 

അമേരിക്കയുടെ ബി-2 ബോംബർ വിമാനങ്ങൾ ഉപയോഗിച്ച് ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിന് മറുപടിയായാണ് ഇറാന്റെ ഈ നീക്കം. ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ റേഡിയേഷൻ ചോർച്ചയില്ലെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്.

ഇതിനിടെ, ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് ഒരാളെ ഇറാൻ തൂക്കിലേറ്റി. ഏതാനും ദിവസങ്ങൾക്ക് മുൻപ്, മൊസാദിന് സഹായം ചെയ്തെന്ന് സംശയിക്കുന്ന രണ്ട് പേരെ ഇറാൻ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

മേഖലയിൽ നിലനിൽക്കുന്ന സംഘർഷം കൂടുതൽ രൂക്ഷമാക്കുന്ന ഈ സംഭവവികാസങ്ങൾ ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അടിയന്തരമായി വെടിനിർത്തലിന് ഇരുരാജ്യങ്ങളും തയ്യാറാകണമെന്ന് ചൈനയും മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് റഷ്യയും അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!