
വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ വ്യാപകമാകുന്ന സാഹചര്യമാണ് നിലവിൽ.
ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ഇറാന്റെ ഭൂഗർഭ ആണവ നിലയങ്ങൾ തകർക്കാൻ ശേഷിയുള്ള GBU-57 ബങ്കർ ബസ്റ്റർ ബോംബുകളുമായി B-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഗുവാം ദ്വീപിൽ നിന്നാണ് അമേരിക്കൻ വിമാനങ്ങൾ പുറപ്പെട്ടത്.
ഇസ്രായേൽ-ഇറാൻ സംഘർഷം ആരംഭിച്ച് പത്താം ദിവസമാണ് അമേരിക്ക നേരിട്ട് സൈനിക നടപടിയിലേക്ക് കടന്നത്. ഇറാനിലെ ആണവ കേന്ദ്രങ്ങൾ നേരത്തെ ഒഴിപ്പിച്ചതിനാൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് ഇറാൻ ആണവോർജ്ജ ഏജൻസി (AEOI) അറിയിച്ചു. എന്നാൽ, ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇറാൻ വ്യക്തമാക്കി.
അമേരിക്കയുടെ ആക്രമണത്തിന് മറുപടിയായി ഇറാൻ ഇസ്രായേലി നഗരങ്ങളിലേക്ക് മിസൈൽ ആക്രമണം ശക്തമാക്കി. തെൽ അവീവ്, ജറുസലേം, ഹൈഫ നഗരങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയുടെ നടപടിക്ക് നന്ദി രേഖപ്പെടുത്തി. മേഖലയിൽ സംഘർഷം വർധിക്കുന്നത് തടയാൻ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്രസഭയും സൈനിക നടപടികൾ അപകടകരമായ വിധത്തിൽ വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു.