അഹമ്മദാബാദ് വിമാന ദുരന്തം: രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു, സംസ്കാരം വൈകിട്ട്

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി വി ശിവൻകുട്ടി ഏറ്റുവാങ്ങി. മന്ത്രി ജിആർ അനിൽ, സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു
മൃതദേഹം ജന്മനാടായ പത്തനംതിട്ട പുല്ലാടേക്ക് കൊണ്ടുപോകും. രാവിലെ 10 മണി മുതൽ പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനം നടക്കും. വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ വെച്ചാണ് സംസ്കാരം. മന്ത്രി വിഎൻ വാസവൻ സർക്കാരിന് വേണ്ടി അന്തിമോപചാരം അർപ്പിക്കും
രഞ്ജിതയോടുള്ള ആദരസൂചകമായി മൃതദേഹം പുല്ലാട് എത്തുമ്പോൾ വ്യാപാരികൾ ഒരു മണിക്കൂർ കടകൾ അടച്ചിടും. പുല്ലാട് വടക്കേക്കവല മോഡൽ യുപി സ്കൂളിനും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെയാണ് രഞ്ജിതയുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്.