National

വിമാന ദുരന്തത്തിന്റെ തീരാദുഃഖത്തിനിടെ ഓഫീസിൽ കൂത്താട്ടം; എയർ ഇന്ത്യ സാറ്റ്സിലെ 4 ഉയർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി

ന്യൂഡൽഹി: അഹമ്മദാബാദിൽ അടുത്തിടെയുണ്ടായ വിമാന ദുരന്തത്തിന്റെ ഞെട്ടലിൽ രാജ്യം നിൽക്കുമ്പോൾ, എയർ ഇന്ത്യയുടെ ഗ്രൗണ്ട്, കാർഗോ ഹാൻഡ്‌ലിങ് വിഭാഗമായ AISATS-ലെ (എയർ ഇന്ത്യ സാറ്റ്സ്) നാല് ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കി. ദുരന്തത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഗുരുഗ്രാമിലെ ഓഫീസിൽ “ലുങ്കി ഡാൻസ്” പാർട്ടിയടക്കം നടത്തി ആഘോഷിച്ചതിനാണ് നടപടി.

https://www.facebook.com/share/r/19xT89sq5n/

ജൂൺ 20-നാണ് വിവാദമായ ഈ ആഘോഷം നടന്നത്. വിമാന ദുരന്തത്തിൽ നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമാവുകയും രാജ്യം മുഴുവൻ ദുഃഖാചരണത്തിലായിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് എയർ ഇന്ത്യയുടെ ഉപകമ്പനിയിലെ ഉദ്യോഗസ്ഥർ ആഘോഷത്തിൽ ഏർപ്പെട്ടത്. ഈ ആഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉയർന്നത്.

കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CFO) ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരാണ് പാർട്ടിയിൽ പങ്കെടുത്തത്. ദുരന്തത്തിൽ മരിച്ചവർക്ക് ആദരസൂചകമായി എയർ ഇന്ത്യയും ടാറ്റ ഗ്രൂപ്പും തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കവർ ചിത്രങ്ങൾ കറുപ്പ് നിറത്തിലാക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് AISATS ഓഫീസിലെ ആഘോഷം കമ്പനിക്ക് വലിയ മാനക്കേടുണ്ടാക്കിയത്.

ജീവനക്കാരുടെ നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്നും, ഇത് തങ്ങളുടെ മൂല്യങ്ങൾക്കനുസരിച്ചുള്ള പ്രവൃത്തിയല്ലെന്നും എയർ ഇന്ത്യ സാറ്റ്സ് പ്രസ്താവനയിൽ അറിയിച്ചു. ഇത്തരം ഒരു ആഘോഷം നടന്നതിൽ ഖേദം പ്രകടിപ്പിച്ച കമ്പനി, സംഭവത്തിൽ ഉത്തരവാദികളായ നാല് ഉന്നത ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കം ചെയ്തതായും വ്യക്തമാക്കി.

വിമാന ദുരന്തത്തിന്റെ വേദനയിൽ കഴിയുന്ന കുടുംബങ്ങളോടും പൊതുജനത്തോടുമുള്ള അവഹേളനമായി ഈ ആഘോഷം മാറിയെന്ന വിമർശനം വ്യാപകമായിരുന്നു. ഇതേത്തുടർന്നാണ് എയർ ഇന്ത്യ കർശന നടപടി സ്വീകരിച്ചത്.

Related Articles

Back to top button
error: Content is protected !!