Kerala
കൂടുതൽ കൂലി ചോദിച്ചതിന് തൊഴിലാളിയെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് അഞ്ച് വർഷം തടവ്

ആലപ്പുഴയിൽ കൂടുതൽ കൂലി ചോദിച്ചതിന് തൊഴിലാളിയെ മർദിച്ച് കൊന്ന കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവ്. നെയ്യാറ്റിൻകര കാഞ്ഞിരംകുളം ചാവടി കാക്കത്തോട്ടം ഉന്നതിയിൽ മനോഹരൻ(50) കൊല്ലപ്പെട്ട കേസിലാണ് കാഞ്ഞിരംകുളം രവിനഗർ ഉന്നതിയിൽ ദാസിനെ(56) ശിക്ഷിച്ചത്. 2016 ഏപ്രിൽ രണ്ടിനാണ് സംഭവം നടന്നത്
അരൂരിൽ ജപ്പാൻ കുടിവള്ള പദ്ധതിയുടെ ജോലിക്ക് എത്തിയതായിരുന്നു ഇരുവരും. കൂലി കൂട്ടിച്ചോദിച്ച വിരോധത്തിൽ മനോഹരനെ വാടകക്ക്് താമസിച്ചിരുന്ന വീട്ടിൽ വെച്ച് സൂപ്പർവൈസറായ ദാസ് താക്കോൽ കൊണ്ട് ഇടിച്ചു കൊല്ലുകയായിരുന്നു.
പിറ്റേന്ന് മൃതദേഹം പ്രതി പോലീസിൽ അറിയിക്കാതെ തിരുവനന്തപുരത്തുള്ള മനോഹരന്റെ സഹോദരിയുടെ വീട്ടിൽ എത്തിച്ചു. ബന്ധുക്കൾക്ക് സംശയം തോന്നിയതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയതും അന്വേഷണത്തിൽ കൊലപാതകം തെളിഞ്ഞതും.