തൃശൂർ പുതുക്കാട്ട് നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവം; രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തി: കൃത്യം നടത്തിയത് അനീഷയെന്ന് എഫ് ഐ ആർ

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത് അമ്മയായ അനീഷയാണെന്ന് എഫ്.ഐ.ആറിൽ പറയുന്നു. അനീഷയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവർക്കെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപം ആളൊഴിഞ്ഞ പുരയിടത്തിൽ കുഴിച്ചിട്ട നിലയിലാണ് രണ്ട് നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ജൂൺ 28 ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപവാസിയായ അനീഷയാണ് കുഞ്ഞുങ്ങളെ പ്രസവിച്ച് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു.
സമാനരീതിയിൽ 2022-ലും അനീഷ ഒരു കുഞ്ഞിനെ പ്രസവിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് പുതിയ കേസും. അനീഷയുടെ ഭർത്താവ് വിദേശത്താണ്. ഭർത്താവ് അറിയാതെയാണ് ഓരോ തവണയും ഗർഭിണിയായതെന്നും പ്രസവിച്ച കുഞ്ഞുങ്ങളെ കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നെന്നും അനീഷ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു. സംഭവം തൃശൂർ ജില്ലയിൽ വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.