തമ്മിൽ ഭേദം റവാഡയെന്ന് മുഖ്യമന്ത്രി കാബിനറ്റിൽ; പ്രതിരോധിച്ച് പ്രതിപക്ഷ നേതാവും

പുതിയ സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. കേന്ദ്രം നൽകിയ ചുരുക്കപ്പെട്ടികയിലെ മൂന്ന് പേരിൽ ഭേദം റവാഡയാണെന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞതായാണ് വിവരം. മൂന്ന് പേരുടെയും സർവീസ് ചരിത്രം കാബിനറ്റിൽ പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം
റവാഡക്കെതിരെ പരോക്ഷ വിമർശനവുമായി നേരത്തെ സിപിഎം നേതാവ് പി ജയരാജൻ രംഗത്തുവന്നിരുന്നു. കൂത്തുപറമ്പിൽ വെടിവെപ്പ് നടത്തിയവരിൽ ഒരാളാണ് റവാഡ. മെറിറ്റ് കണക്കിലെടുത്താകാം നിയമനം. ഇക്കാര്യം വിശദീകരിക്കേണ്ടത് സർക്കാരാണ്. പട്ടികയിലുണ്ടായിരുന്ന നിതിൻ അഗർവാൾ സിപിഎമ്മുകാരെ തല്ലിച്ചതച്ച ആളാണെന്നും പി ജയരാജൻ പറഞ്ഞിരുന്നു
എന്നാൽ ഒരു മന്ത്രിയുടെ ജീവൻ അപകടത്തിലായപ്പോഴാണ് കൂത്തുപറമ്പിൽ വെടിവെപ്പുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അതേസമയം എഡിജിപി എച്ച് വെങ്കിടേഷിന് ഡിജിപിയുടെ താത്കാലിക ചുമതല നൽകി. ഡൽഹിയിലുള്ള റവാഡ ചന്ദ്രശേഖർ തലസ്ഥാനത്ത് എത്തി പോലീസ് മേധാവിയായി ചുമതല ഏൽക്കുന്നതുവരെയാണ് വെങ്കിടേഷിന് താത്കാലിക ചുമതല.