പാനിക് അറ്റാക് വന്നു; ഇൻഹേലർ നൽകിയ ശേഷം പീഡിപ്പിച്ചു: കൂട്ട ബലാത്സംഗ കേസിൽ അതിജീവിതയുടെ മൊഴി പുറത്ത്

കോൽക്കത്ത: ലോ കോളെജ് ക്യാംപസിൽ നിയമവിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൂട്ട ബലാത്സംഗത്തിന് തൊട്ടു മുൻപ് പെൺകുട്ടിക്ക് പാനിക്ക് അറ്റാക് ഉണ്ടായതായും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയപ്പോൾ ഇൻഹേലർ നൽകി വീണ്ടും പീഡിപ്പിച്ചതായും എഫ്ഐആറിൽ പറയുന്നു.
പെൺകുട്ടിയുടെ മൊഴി അനുസരിച്ച് ക്ലാസ് മുറിയിൽ തടഞ്ഞു വച്ചപ്പോൾ തനിക്ക് പാനിക്ക് അറ്റാക്ക് ഉണ്ടായി. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതു കണ്ട് പ്രധാനപ്രതി മനോജിത് മിശ്ര കൂട്ടുപ്രതികളിലൊരാളോട് ഇൻഹേലർ കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ശ്വാസമെടുക്കുന്നത് സാധാരണ നിലയിലായതോടെ സുരക്ഷാ ഗാർഡിന്റെ മുറിയിലെത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. മിശ്രയുടെ ലൈംഗിക താത്പര്യങ്ങൾ നിരസിച്ചതോടെയാണ് ക്രൂരമായ ആക്രമണത്തിലേക്ക് കടന്നതെന്നും ബലമായി കീഴ്പ്പെടുത്തുകയായിരുന്നെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
അതിക്രമത്തിനിടെ അതിജീവിത ശക്തമായി എതിർത്തപ്പോൾ വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ടെന്ന് കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. വഴങ്ങിയില്ലെങ്കിൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും പറഞ്ഞതായും പെൺകുട്ടി പറയുന്നു.
കോൽക്കത്ത കസ്ബ ലോ കോളെജിൽ ജൂൺ 25 നായിരുന്നും സംഭവം. മനോജിത് മിശ്ര (31), സായിബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവർ ചേർന്ന് 24 കാരിയായ നിയമവിദ്യാർഥിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിലെ പ്രധാന പ്രതിയായ മനോജിത് മിശ്ര കോളെജിലെ പൂർവ വിദ്യാർഥിയാണ്. മറ്റു 2 പേരും നിലവിൽ കോളെജിലെ വിദ്യാർഥിയാണ്.