തെരച്ചിൽ തുടങ്ങിയത് ബിന്ദുവിനെ കാണാനില്ലെന്ന് മകൾ പറഞ്ഞതോടെ; രക്ഷാപ്രവർത്തനം വൈകിയെന്ന് ആക്ഷേപം

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ടര മണിക്കൂറിന് ശേഷമാണ് ബി്‌നദുവിനെ രക്ഷിക്കാൻ സാധിച്ചത്
തകർന്നുവീണ കെട്ടിടത്തിലെ ശുചിമുറിയിലേക്ക് പോയ അമ്മ തിരികെ വന്നില്ലെന്നും ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും മകൾ പറഞ്ഞതോടെയാണ് സംശയം ബലപ്പെടുന്നത്. പിന്നാലെ ജെസിബി എത്തിച്ച് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും തെരച്ചിൽ ആരംഭിച്ചു. അപ്പോഴേക്കും ഏറെ വൈകിയിരുന്നു
അപകടം നടന്ന് രണ്ടര മണിക്കൂറിന് ശേഷമാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടെടുത്തത്. തകർന്ന കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു അധികൃതരുടെ പ്രാഥമിക നിഗമനം. സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ രംഗത്തുവന്നു. ആളൊഴിഞ്ഞ കെട്ടിടാണെന്ന് പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിച്ചെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.രക്ഷാപ്രവർത്തനം താമസിച്ചു. ഇതിൽ കൂടുതൽ പ്രതിഷേധമുണ്ടാകുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു