USAWorld

എപ്സ്റ്റീന് അശ്ലീല ജന്മദിനക്കുറിപ്പ് അയച്ചെന്ന വാദം നിഷേധിച്ചു; കോടതി രേഖകൾ പുറത്തുവിടാൻ ആവശ്യപ്പെട്ട് ട്രാപ്

വാഷിംഗ്ടൺ ഡി.സി.: അന്തരിച്ച സാമ്പത്തിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കോടതി രേഖകൾ പുറത്തുവിടണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. എപ്സ്റ്റീന് താൻ അശ്ലീലമായൊരു ജന്മദിനക്കുറിപ്പ് അയച്ചെന്ന വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ട്രംപ് ശക്തമായി നിഷേധിക്കുകയും ചെയ്തു. ഈ വാർത്ത വ്യാജമാണെന്ന് ആരോപിച്ച് വാൾസ്ട്രീറ്റ് ജേർണലിനെതിരെ കേസ് കൊടുക്കുമെന്നും ട്രംപ് വ്യക്തമാക്കി.

വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് അനുസരിച്ച്, 2003-ൽ എപ്സ്റ്റീന്റെ 50-ാം ജന്മദിനത്തിന് ട്രംപിന്റെ പേരിലുള്ള ഒരു കത്ത് അയച്ചിരുന്നു. ഈ കത്തിൽ നഗ്നയായ ഒരു സ്ത്രീയുടെ ചിത്രവും അശ്ലീലമായ സന്ദേശങ്ങളും അടങ്ങിയിട്ടുണ്ടെന്നും ട്രംപിന്റെ ഒപ്പ് ചിത്രത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഈ കത്ത് താൻ എഴുതിയതല്ലെന്നും ചിത്രം വരച്ചതല്ലെന്നും ട്രംപ് നിഷേധിച്ചു. ഇത് വ്യാജമായൊരു വാർത്തയാണെന്നും വാൾസ്ട്രീറ്റ് ജേർണൽ തന്നെ പറ്റിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.

 

ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ ഗ്രാൻഡ് ജൂറി മൊഴികളും കോടതിയുടെ അനുമതിയോടെ പുറത്തുവിടാൻ അറ്റോർണി ജനറൽ പാം ബോണ്ടിയോട് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. ഈ “തട്ടിപ്പ്” ഇപ്പോൾ അവസാനിപ്പിക്കണമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, ഗ്രാൻഡ് ജൂറി രേഖകൾ പുറത്തുവിടാൻ വെള്ളിയാഴ്ച കോടതിയെ സമീപിക്കാൻ തയ്യാറാണെന്ന് ബോണ്ടി എക്സിൽ അറിയിച്ചു.

ട്രംപും എപ്സ്റ്റീനും തമ്മിലുള്ള പഴയ ബന്ധത്തെച്ചൊല്ലി നേരത്തെയും നിരവധി ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ, എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും, എപ്സ്റ്റീനുമായി എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചതായും ട്രംപ് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!