National
ജമ്മു കാശ്മീരിൽ മണ്ണിടിച്ചിൽ; സബ് ഡിവിഷണൽ മജിസ്ട്രേറ്റും മകനും മരിച്ചു, ആറ് പേർക്ക് പരുക്ക്

ജമ്മു കാശ്മീരിൽ മണ്ണിടിഞ്ഞ് രണ്ട് മരണം. റിയാസി ജില്ലയിലെ ധർമാരിയിലാണ് മണ്ണിടിച്ചിലുണ്ടായത്. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് രജീന്ദർ സിംഗ് റാണയും മകനുമാണ് മരിച്ചത്. സംഭവത്തിൽ ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
രജീന്ദർ സിംഗ് റാണയും കുടുംബവും സഞ്ചരിച്ച വാഹനത്തിന് മുകളിൽ മണ്ണും കല്ലും പതിക്കുകയായിരുന്നു. ധർമാരയിൽ നിന്ന് പട്യാനിയിലേക്ക് പോകുമ്പോഴാണ് സംഭവം. സലൂഖ് ഇഖ്തർ നല്ല എന്ന പ്രദേശത്ത് വെച്ചാണ് മണ്ണിടിച്ചിലുണ്ടായത്.
രജീന്ദർ റാണയും മകനും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.