Kerala
തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ പോലീസിൽ നിന്നുള്ള ഗൂഢാലോചനയെന്ന് അജിത് കുമാർ

അനധികൃത സ്വത്ത് സമ്പാദനത്തിൽ തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലെ വ്യാജരേഖകൾ ചമച്ചത് പോലീസിൽ നിന്നെന്ന് എഡിജിപി എം ആർ അജിത് കുമാറിന്റെ മൊഴി. പോലീസിനുള്ളിൽ ഗൂഢാലോചനകൾ നടന്നിട്ടുണ്ട്. അക്കാര്യത്തിൽ അന്വേഷണം വേണം. വീട് നിർമാണം ഭാര്യ പിതാവ് നൽകിയ ഭൂമിയിലാണെന്നും ഫ്‌ളാറ്റ് മറിച്ചു വിറ്റ് ലാഭം നേടിയിട്ടില്ലെന്നും മൊഴിയിൽ പറയുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് എസ്ബിഐയിൽ നിന്നെടുത്ത ലോൺ വിവരങ്ങളും വിജിലൻസിന് നൽകിയ മൊഴിയിൽ എം ആർ അജിത്കുമാർ വ്യക്തമാക്കി. പിവി അൻവറിന്റെ വഴിവിട്ട ഇടപാടുകൾക്ക് വഴങ്ങാത്തതാണ് ആരോപണങ്ങൾക്ക് കാരണമെന്നും അജിത് കുമാർ ആരോപിച്ചു
മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ച പ്രകാരം അൻവറുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും മൊഴിയിൽ പറയുന്നു. നേരത്തെ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു.