ധർമസ്ഥലയിൽ മലയാളി യുവതിയുടെ മൃതദേഹവും കുഴിച്ചിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ

ധർമസ്ഥലയിൽ മലയാളി യുവതിയുടെ മൃതദേഹവും കുഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുൻ ശുചീകരണ തൊഴിലാളി. മൃതദേഹം കുഴിച്ചിട്ടിടത്ത് പാറകൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ പരിശോധനയിൽ അസ്ഥികൾ കണ്ടെത്താനായില്ല. ഭൂപ്രകൃതിയിലുണ്ടായ മാറ്റമാണ് തെരച്ചിലിനെ ബാധിക്കുന്നതെന്നും തന്റെ വെളിപ്പെടുത്തൽ ശരിരാണെന്ന് തെളിയുമെന്നും ഇയാൾ പറഞ്ഞു.
രണ്ടാഴ്ചയായി തുടരുന്ന മണ്ണുനീക്കം ചെയ്തുള്ള പരിശോധനയിൽ രണ്ട് സ്‌പോട്ടുകളിൽ നിന്ന് മാത്രമാണ് അസ്ഥികൾ കണ്ടെത്തിയിട്ടുള്ളത്. ഇതിന് പിന്നാലെ സാക്ഷിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴാണ് കൂടുതൽ വെളിപ്പെടുത്തൽ.
മലയാളി പെൺകുട്ടിയുടെ മൃതദേഹം താൻ മറവ് ചെയ്തിട്ടുണ്ട്. ഈ സ്‌പോട്ട് പ്രത്യേക അന്വേഷണസംഘത്തിന് കാട്ടിക്കൊടുത്തു. എന്നാൽ ഇവിടമാകെ പാറകൊണ്ട് നിറഞ്ഞിരിക്കുകയാണ്. മണ്ണിട്ട് നിലം പൊക്കിയിട്ടുമുണ്ട്. ഭൂപ്രകൃതിയിലുണ്ടായ വലിയ മാറ്റം തെരച്ചിലിനെ സാരമായി ബാധിക്കുന്നുണ്ട്. തന്റെ ഓർമയിൽ നിന്നാണ് ഓരോ സ്ഥലവും കാട്ടിക്കൊടുക്കുന്നത്. വിമർശകർ ക്ഷമയോടെ കാത്തിരിക്കണമെന്നും തന്റെ ആരോപണങ്ങൾ ശരിയാണെന്ന് തെളിയുമെന്ന് സാക്ഷി പറഞ്ഞു.